തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയതിനുപിന്നാലെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ഇടതു സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പ്. സിപിഎമ്മിനു വേണ്ടത് സാമ്പത്തിക - വര്‍ഗീയ ശക്തികളെയാണെന്നും വര്‍ഗീയ ശക്തികളുമായി ബന്ധമുളളവര്‍ക്ക് സിപിഎമ്മില്‍ പിന്തുണ ലഭിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. താന്‍ ഒരു മതശക്തിയല്ല, കയ്യില്‍ പണവുമില്ല അതാവും തന്റെ ദൗര്‍ബല്യമെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ചെറിയാന്‍ ഫിലിപ്പ് സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചത്.
'സര്‍ക്കാര്‍ ഗുമസ്തനാകാന്‍ ഇറങ്ങിയയാളല്ല ഞാന്‍. ഖാദി വില്‍പ്പനയും ഹോട്ടല്‍ നടത്തിപ്പുമല്ല എന്റെ പണി. സിപിഎമ്മിലെത്തി ആദ്യത്തെ അഞ്ചുവര്‍ഷം നല്ല പരിഗണന ലഭിച്ചിരുന്നു. എന്നെ അവര്‍ കേരളത്തിലെ ഗ്രാമങ്ങള്‍തോറും കൊണ്ടുപോയി പ്രസംഗിപ്പിച്ചു. അന്ന് പ്രസംഗിക്കാനായി എന്നെ കൊണ്ടുപോയവരെല്ലാം ഇന്ന് മന്ത്രിമാരാണ്. സീറ്റ് കിട്ടാത്തതല്ല പാര്‍ട്ടി വിടാനുളള കാരണം. ഞാന്‍ എകെജി സെന്ററിന്റെയോ സെക്രട്ടറിയേറ്റിന്റെയോ വരാന്തയില്‍ കഴിയേണ്ട ആളല്ല' ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തിരികെയെത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായുളള കൂടിക്കാഴ്ച്ചക്കു പിന്നാലെയായിരുന്നു പ്രഖ്യാപനം. നീണ്ട ഇരുപത് വര്‍ഷത്തെ ഇടതുബന്ധമാണ് ഇതോടെ അവസാനിച്ചത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷവുമായി അകന്നത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനം ഏറ്റെടുത്തില്ല. സംസ്ഥാനത്തെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.