കോട്ടയം: തിരുവനന്തപുരം: പത്ത് വർഷം പിന്നിട്ടിട്ടും ഗവേഷണം പൂർത്തിയാക്കാൻ സർവ്വകലാശാല അവസരം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി എം ജി സർവകലാശാലയിലെ ദലിത് ഗവേഷക ദീപ പി. മോഹനന്‍ ആരംഭിച്ച നിരഹാര സമരത്തെ പിന്തുണച്ചുകൊണ്ടാണ് രാഷ്ട്രീയ-സാമസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പൊതുപ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും സർവ്വകലാശാല പി എച്ച് ഡി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതില്‍ പ്രധിഷേധിച്ചുകൊണ്ട് ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് സര്‍വ്വകലാശാല പടിക്കല്‍ നാളെമുതല്‍ ദീപ നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദീപക്ക് നീതിന്‍ ലഭിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അവരുടെ ജീവന്‍ രക്ഷിയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖര്‍ രംഗത്തുവന്നിരിക്കുന്നത്.
ദീപ പി മോഹനന് നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണം...
രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹിക രംഗത്തെ വ്യക്തികൾ ഒപ്പുവെയ്ക്കുന്ന സംയുക്ത പ്രസ്താവന
എം.ജി സര്‍വകലാശാലയില്‍ നാനോ സയന്‍സില്‍ ഗവേഷണം ചെയ്യുന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്‍ സര്‍വകലാശാല പടിക്കല്‍ നിരാഹാര സമരമിരിക്കുകയാണ്. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ സര്‍വകലാശാല അവസരം നിഷേധിക്കുന്ന സവർണ്ണ മേധാവികൾക്ക് മുന്നിലാണ് ദീപ നിരാഹാര സമര൦ നടത്തുന്നത്. കേരളം നിരവധി സാമൂഹിക മേന്മകൾ അവകാശപ്പെടുന്ന ഒരു സംസ്ഥാനമാണെങ്കിലും ഏറ്റവും ശോചനീയമായ രീതിയിൽ ജാതി മേധാവിത്വം നിലനിൽക്കുന്ന പഴയ കാലത്തിലേക്ക് തിരിച്ചു പോവുകയാണ്. അറിവ് നിഷേധിക്കുന്ന പുരാതന സവർണ്ണ ഫ്യൂഡൽ നിലപാടുകളിലേയ്ക്ക് കേരളത്തിലെ മഹാത്മാ ഗാന്ധിയുടെ പേരിലെ ഒരു സർവകലാശാല പ്രവർത്തിക്കുന്നത് തീർത്തും അപലപനീയമാണ്. പത്തു വർഷമായി വിവിധ തടസ്സവാദങ്ങളും അവഹേളനങ്ങളും നേരിട്ടുകൊണ്ട്; കോടതിയും വിവിധ ഭരണഘടന സ്ഥാപനങ്ങളും ഇടപെട്ടിട്ടും അധികാരികൾ കനിഞ്ഞില്ല. ഈ സാഹചര്യത്തിൽ നിരാഹാരം അനുഷ്‌ഠിക്കുന്ന ദീപയുടെ ജീവൻ രക്ഷിക്കുന്നതിനും പഠനം തുടരാനുള്ള സാഹചര്യം ഒരുക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ബി ആർ പി ഭാസ്കർ, കെ സച്ചിദാനന്ദൻ, കെ അജിത, കെ കെ രമ എം എല്‍ എ, പ്രൊഫ. ബി രാജീവൻ, കെ കെ കൊച്ച്, ഡോ ജെ ദേവിക, സണ്ണി എം കപിക്കാട്, ഡോ ആസാദ്, വി പി സുഹ്‌റ, സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, എൻ പി ചെക്കുട്ടി, ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, ജിയോ ബേബി, ഡോ സാംകുട്ടി പട്ടം കരി, അഡ്വ സജി കെ ചേരമൻ, അഡ്വ ഫാത്തിമ തഹ്‌ലിയ, ജോളി ചിറയത്ത്, തനൂജ ഭട്ടതിരി, ഡോ എസ് പി ഉദയകുമാർ തുടങ്ങി നിരവധി പേരാണ് ഇതിനകം പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
2011- ലാണ് ദീപാ പി മോഹൻ എം ജി സർവകലാശാലയിലെ നാനോ സയൻസിൽ എംഫിലിന് പ്രവേശം നേടിയത്. എംഫില്‍ പ്രോജക്ട് വേണ്ടവിധം വിലയിരുത്തി നല്‍കാതെയും ഫെലോഷിപ്പ് തടഞ്ഞുവച്ചും എക്സ്റ്റേര്‍ണല്‍ എക്സാമിനറുടെ മുന്നില്‍വെച്ച് അവഹേളിച്ചും ലാബില്‍ പൂട്ടിയിട്ടും നിലവിലെ സിന്‍ഡിക്കേറ്റ് അംഗം നന്ദകുമാര്‍ പെരുമാറിയതായി ദീപ പറയുന്നു. 2014-ൽ ഗവേഷണം തുടങ്ങിയ ദലിത് വിദ്യാർത്ഥിയായ ദീപക്ക് പക്ഷെ, ഗവേഷണം പൂർത്തിയാക്കാനുള്ള യാതൊരു അവസരവും ലഭിച്ചില്ല. ദീപയുടെ പരാതിയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹൈക്കോടതിയും വിഷയത്തിൽ ഇടപ്പെട്ടു. ഗവേഷണം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സൗകര്യവും നല്‍കണമെന്നായിരുന്നു എസ്.സി, എസ്.ടി കമ്മീഷന്‍റെ ഉത്തരവ്. എന്നാല്‍, ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പലതവണ പരാതി നല്‍കിയിട്ടും ഉത്തരവ് നടപ്പാക്കാന്‍ തയ്യാറാവുന്നില്ലെന്ന് ദീപ പറയുന്നു. സര്‍വകലാശാലയില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ നിരാഹാര സമരം തുടരാനാണ് ഭീം ആര്‍മിയുടെ തീരുമാനം.