തിരുവനന്തപുരം: ജോജുവിന്റെ വാഹനം തല്ലിത്തകർത്ത നടപടി കോണ്‍ഗ്രസിന്റെ സംസ്കാര ശൂന്യതയുടെ ഉദാഹരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇന്ധന വില വർധനവിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംഘടപിപ്പിച്ച റോഡ് ഉപരോധ സമരത്തിനെതിരെ സിനിമാ നടന് ജോജു ജോർജ്ജ് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. അതില് പ്രകോപിതരായ കോണ്‍ഗ്രസ് പ്രവർത്തകർ ജോജുവിന്റെ ആഢംബര കാർ തല്ലിത്തകർക്കുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന് ശ്രമിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിഷേധിക്കാനുളള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും റോഡ് തടഞ്ഞുളള സമരത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്ത ജോജു ജോര്‍ജ്ജിനെതിരെ അവരെടുത്ത നിലപാട് സ്വതന്ത്ര്യ രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
'ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവർ ശ്രമിച്ചത്. ജോജുവിന്റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകൾ ഉന്നയിക്കാനും കോൺഗ്രസ് തയ്യാറായി. "ഗുണ്ട" എന്നാണ് കെ പി സി സി അധ്യക്ഷൻ ജോജുവിനെ വിശേഷിപ്പിച്ചത്. കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്' മന്ത്രി കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇടപ്പളളി- വൈറ്റില ദേശീയ പാത ഉപരോധിച്ചായിരുന്നു പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരായ ദേശീയ പാത സ്തംഭിപ്പിച്ചുളള കോണ്‍ഗ്രസിന്റെ സമരം. ആറുകിലോമീറ്ററോളം വരുന്ന ദേശീയപാത ആയിരത്തി അഞ്ഞൂറ് വാഹനങ്ങളുമായെത്തിയാണ് കോണ്‍ഗ്രസ് സ്തംഭിപ്പിച്ചത്. കോണ്‍ഗ്രസിന്റെ പ്രതിഷേധം മൂലം നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടന്നത്. ഇതിനുപിന്നാലെയാണ് വാഹനത്തില്‍ നിന്നിറങ്ങി ജോജു ജോര്‍ജ്ജ് പ്രതികരിച്ചത്.
ഇതിനിടെ സമരക്കാരുമായി വാക്കുതർക്കവുമുണ്ടായി. ജോജു മദ്യലഹരിയിലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. സിനിമാ സ്‌റ്റൈലില്‍ വന്ന് ഷോ കാണിക്കുകയായിരുന്നു ജോജുവെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയടക്കം ആക്ഷേപിച്ചുവെന്നും കോണ്‍ഗ്രസ് പ്രവർത്തകർ ആരോപിച്ചു. പിന്നീട് പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.