തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വം ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന് മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍. കോഴ വിവാദമുണ്ടായ സമയത്ത് കെ സുരേന്ദ്രന്‍ മാറി നില്‍ക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ നയം തനിക്ക് മനസിലാവുന്നില്ലെന്നും ഇത്തരം വിഷയങ്ങളില്‍ എന്ത് തീരുമാനമാണെങ്കിലും അത് കേന്ദ്ര നേതൃത്വമാണ് എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ബിജെപി സംഘടനാ നേതാക്കളുടെ ക്യാംപ് നടക്കുന്നതിനിടെയാണ് പി പി മുകുന്ദന്റെ പ്രതികരണം.
'കേരളത്തില്‍ ബിജെപി കടുത്ത പ്രതിസന്ധിയിലാണ്. പല ജില്ലകളിലും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയാണ്. നേതാക്കള്‍ തമ്മില്‍ ഐക്യമില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്'-പി പി മുകുന്ദന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'കേരളത്തിലെ ബിജെപി പ്രതിസന്ധിയിലാണെന്ന് സാമാന്യം ബോധമുളള എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടിയുടെ കൂട്ടായ്മയില്‍ പ്രശ്‌നമുണ്ടായി. പാര്‍ട്ടിയിലെ പഴയ നേതാക്കളും പുതിയ നേതാക്കളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്താണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാശരാണ്. അവര്‍ക്ക് നിസ്സംഗതയുണ്ട്. പല ജില്ലകളിലും അണികള്‍ കൂട്ടമായി പാര്‍ട്ടി വിട്ട് പോകുന്നുണ്ട്. ഇതിന് മാറ്റം വന്നില്ലെങ്കില്‍ ബിജെപിയുടെ മുന്‍ പ്രവര്‍ത്തകരോടും മണ്‍മറഞ്ഞ നേതാക്കളോടും ഇപ്പോഴത്തെ നേതൃത്വം കാണിക്കുന്ന അനീതിയാവും അത്' മുകുന്ദന്‍ കൂട്ടിച്ചേർത്തു.