പാലക്കാട്: മോശമായി പെരുമാറിയ ആശുപത്രി അധികൃതര്‍ക്ക് ഒരു കെട്ട് പേപ്പറും പേനയും നല്‍കി പ്രതിഷേധിച്ച് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലീം മാസ്റ്റര്‍. വര്‍ഷങ്ങളായി കിടപ്പിലായ ബ്രെയിന്‍ ട്യൂമര്‍ രോഗിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കാനാണ് ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റും ഡ്രൈവറും മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിയത്. ബന്ധപ്പെട്ട സെക്ഷനിലേക്ക് പോകാനായി കമ്പികൊണ്ട് കെട്ടിയ സ്റ്റെയര്‍കെയ്‌സ് കയറേണ്ടതിനാല്‍ പ്രസിഡന്റ് തന്റെ ഡ്രൈവറെയാണ് അയച്ചത്.
രേഖകള്‍ നല്‍കിയപ്പോള്‍ ആശുപത്രി അധികൃതര്‍ വെളള പേപ്പറില്‍ അപേക്ഷ നല്‍കണമെന്ന് പറഞ്ഞു. അപ്പോള്‍ കൈവശം പേപ്പറുണ്ടായിരുന്നില്ല. ഒരു എ ഫോര്‍ ഷീറ്റ് അവരോട് ചോദിച്ചു. പേപ്പര്‍ നല്‍കിയില്ലെന്നുമാത്രമല്ല ആശുപത്രി സൂപ്രണ്ടിന്റെ അനുമതിയില്ലാതെ പേപ്പര്‍ തരാനാവില്ലെന്നും അവര്‍ പറഞ്ഞു. ശാരീരിക അവശതകളുളള ജനപ്രതിനിധിയായ എനിക്ക് ഈ അനുഭവമാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് ആശങ്കയുണ്ട് എന്നാണ് കെ പി എം സലീം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞത്. മോശം അനുഭവം ഉണ്ടായതിനുപിന്നാലെ ഒരു ബണ്ടില്‍ എ ഫോര്‍ ഷീറ്റും പത്ത് പേനയും താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുനല്‍കിയാണ് അദ്ദേഹം മടങ്ങിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഞാൻ കെ പി എം സലീം
തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്.
നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ചിലതെങ്കിലും എത്രത്തോളം മനുഷ്യത്വ രഹിതമാണെന്ന് ഒരിക്കൽ കൂടി ബോധ്യപ്പെട്ട ദിനമായിരുന്നു ഇന്ന്. എൻ്റെ വാർഡിൽ ചാമപ്പറമ്പ് സ്വദേശിനിയായ ബ്രൈൻ ട്യൂമർ ബാധിച്ച് വർഷങ്ങളായി ചലനശേഷി നഷ്ടപ്പെട്ട്, പൂർണ്ണമായും കാഴ്ച നഷ്ടപ്പെട്ട (ആശുപത്രി ചെലവുകൾക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഒരു കുടുംബത്തിലെ അംഗമായ) ഒരു യുവതിക്ക് മെഡിക്കൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുമായി ഞാൻ മണ്ണാർക്കാട് താലൂക്ക് സർക്കാർ ആശുപത്രിയിൽ എത്തിയതായിരുന്നു. ആശുപത്രിയുടെ പിന്നാമ്പുറത്തെ ഇടുങ്ങിയ അതിസാഹസികമായി മഹാഭാഗ്യം ചെയ്തവർക്ക് മാത്രം വീണ് തല പൊട്ടാതെ പോകാൻ കഴിയുന്ന വഴിയിലൂടെ പോകേണ്ടതിനാൽ എൻ്റെ ഡ്രൈവർ വശം പേപ്പറുകൾ കൊടുത്തുവിട്ടു.3.30ന് ഓഫീസിലെത്തി ഫോട്ടോയും അനുബന്ധ രേഖകളും നൽകിയപ്പോൾ വെള്ള പേപ്പറിൽ അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.
നിർഭാഗ്യവശാൽ ഒരു A4 ഷീറ്റ് കയ്യിൽ ഇല്ലാതിരുന്നതിനാൽ ഒരു ഷീറ്റ് നൽകുമോ എന്ന് ചോദിച്ചു.എന്നാൽ പേപ്പർ നൽകാൻ ഓഫീസിലുള്ളവർ തയ്യാറായില്ല എന്നു മാത്രമല്ല മെഡിക്കൽ സൂപ്രണ്ടിൻ്റെ അനുമതിവേണമെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കി വിടുന്ന സാഹചര്യം ഉണ്ടായി.സർക്കാർ ജീവനക്കാരനാണെന്നും പ്രസിഡണ്ട് താഴെയുണ്ടെന്നും എന്നെ പറഞ്ഞു വിട്ടതാണെന്നും പറഞ്ഞുവെങ്കിലും ഒരു പേപ്പർ നൽകാൻ തയാറായില്ല.(എൻ്റെ സുഹൃത്തിന് പേപ്പർ കിട്ടാത്തതല്ല അടിസ്ഥാന പ്രശ്നം)40 % ന് മുകളിൽ ശാരീരിക / മാനസിക അവശതകൾ അനുഭവിക്കുന്നവരോ,അവരുടെ ബന്ധുക്കളോ,ജനപ്രതിനിധികളോ, പൊതുപ്രവർത്തകരോ ആണ് ഇവിടെ ഈ ആവശ്യത്തിനായി വരുന്നത്. എനിക്കീ അനുഭവമാണെങ്കിൽ സാധാരണക്കാരന് എന്തായിരിക്കും അനുഭവം.
തീർച്ചയായും ഇത്തരം സാഹചര്യങ്ങളിൽ പുലർത്തേണ്ട സാമാന്യ മര്യാദയും, മനുഷ്യത്വവും, സഹജീവിസ്നേഹവും,കാരുണ്യവും എന്നാണ് നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ടാവുക.ജനാധിപത്യത്തിൻ്റെ മധുരം പാവങ്ങൾക്ക് എന്നാണനുഭവിക്കാൻ കഴിയുക.
ഈ ദുരനുഭവത്തിന് പകരം പറയാൻ എനിക്ക് വാക്കുകളില്ല;കലഹിക്കാൻ തത്ക്കാലം മനസ്സുമില്ല.
ഒരു ബണ്ടിൽ A4 ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസിൽ ഏൽപ്പിച്ച് സൂപ്രണ്ടിൻ്റെ അനുമതിക്ക് കാക്കാതെ അവശരും ആലംബഹീനർക്കും നൽകാനും, പേപ്പർ കഴിഞ്ഞാൽ വിളിച്ച് പറയണമെന്ന് പറയാനും മാത്രമേ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നുള്ളൂ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക