കോഴിക്കോട്: ഗ്രൂപ്പ് യോഗങ്ങള്‍ കോണ്‍ഗ്രസില്‍ അനുവദിക്കില്ലെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന രഹസ്യയോഗത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തത് ദൗർഭാഗ്യകരമാണെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ്പ് യോഗമല്ല നടന്നതെന്നാണ് ഡിസിസി നേതൃത്വം അറിയിച്ചിരിക്കുന്നത്. നെഹ്റു ദർശൻ കേന്ദ്രയുടെ പരിപാടിയാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന വിവരം. ഗ്രൂപ്പ് യോഗം ഒരിക്കലും അനുവദിക്കില്ലെന്ന് എല്ലാ നേതാക്കളെയും അറിയിച്ചതാണ്. ഗ്രൂപ്പ് യോഗങ്ങള്‍ നടത്തി ഇനിയൊരു വിഭാഗിയത സൃഷ്ടിക്കുവാന്‍ അനുവദിക്കില്ല. പാർട്ടി വേണമെന്നുണ്ടെങ്കിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ച് നില്‍ക്കണം. യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തത് ദൗർഭാഗ്യകരമാണ് - കെ സുധാകാരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോണ്‍ഗ്രസ്സ് എ ഗ്രൂപ്പ് യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. മാതൃഭൂമി ഫോട്ടോഗ്രാഫര്‍, കൈരളി, ഏഷ്യാനെറ്റ് എന്നീ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തുടങ്ങിയവരുടെ പരാതികള്‍ ചേര്‍ത്ത് ഒറ്റ കേസായാവും അന്വേഷണം. ഡിസിസി മുന്‍ പ്രസിഡണ്ട് യു രാജീവന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സ് എടുത്തിരിക്കുന്നത്. വനിത മാധ്യമപ്രവര്‍ത്തകയുടെ പരാതി കൂടി പരിഗണിച്ച് കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.