തൃശ്ശൂര്‍: ടി എന് പ്രതാപന്‍ എംപിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി ചാനലുടമ ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തു. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പോർട്ടല്‍ തനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നുവെന്നും ചാനലിനെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ടി എന് പ്രതാപന്‍ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരത്തേ പരാതി നല്‍കിയിരുന്നു.
മദ്യപനായി ചിത്രീകരിച്ച നടപടിക്കെതിരെയാണ് ടി എന് പ്രതാപന്‍ എംപി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രവാസി കെയര്‍ എന്ന ജീവകാരുണ്യ പദ്ധതിയുമായി ബന്ധപ്പെട്ട് ദുബായില്‍ അല്‍ ക്യൂസൈയിലെ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുത്ത് സുഹൃത്തുക്കളുമായി എംപി സംസാരിക്കുന്ന വീഡിയോ 'നാണമില്ലേ മിസ്റ്റര്‍ പ്രതാപന്‍ ഇങ്ങനെ വേഷം വെട്ടാന്‍' എന്ന തലക്കെട്ടോടെ എംപിയെ മദ്യപനായി ചിത്രീകരിച്ചാണ് മറുനാടന്‍ മലയാളി പ്രദര്‍ശിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'പ്രവാസി കെയറിൻ്റെ ഒരു എക്സിക്യൂട്ടീവ് കമ്മറ്റി യോഗം മുഹമ്മദുണ്ണിയുടെ അധ്യക്ഷതയിൽ എൻ്റെ സാന്നിദ്ധ്യത്തിൽ കരാമയിലെ അൽ-മിഖാത് ഹോട്ടലിൽ വെച്ച് യോഗം ചേരുകയുണ്ടായി. 30 ഓളം പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിനു ശേഷം ഭക്ഷണവും കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത്. ആ ഹോട്ടലിലേക്ക് കടന്നു വന്ന ഓരോ മലയാളിയും എൻ്റെയടുത്തു വരികയും പരിചയപ്പെടുകയും ചേർന്നു നിൽക്കുകയും ഷേക്ക് ഹാൻഡ് ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. അവരെയെല്ലാം ചേർത്തു പിടിച്ചും കുശലം പറഞ്ഞുമാണ് ഞാൻ തിരികെ പോന്നത്. അത്തരത്തിലൊരു സൗഹൃദ നിമിഷത്തെ ഇത്രയേറെ വക്രീകരിച്ച് ചിത്രീകരിച്ചും ഞാൻ മദ്യലഹരിയിൽ നില കിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേർത്തവരോട് എനിക്കൊന്നും പറയാനില്ല. സഹതാപം മാത്രം' എന്നായിരുന്നു ടി എന് പ്രതാപന്‍ പ്രതികരിച്ചത്.