ജയ്‌പൂര്‍: രാജസ്ഥാനിലെ ബിജെപി എം എല്‍ എക്കെതിരെ പത്ത് മാസത്തിനിടെ രണ്ട് ബലാത്സംഗക്കേസ്. രാജസ്ഥാനിലെ ഗോഗുണ്ട മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ പ്രതാപ് ഭീലിനെതിരെയാണ് യുവതികള്‍ പരാതി നല്‍കിയിരിക്കുന്നത്. വിവാഹവാഗ്ദാനവും സ്ഥിര ജോലിയും ഉറപ്പ് നല്‍കിയാണ് എം എല്‍ എ യുവതികളെ പീഡനത്തിനിരയാക്കിയത്. പ്രതാപ് ഭീലിനെതിരെയുള്ള പുതിയ കേസില്‍ യുവതി അംബമാത പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. വിവാഹവാഗ്ദാനം ചെയ്തതിന് ശേഷം നിരവധി തവണ പീഡനത്തിനിരയാക്കിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പത്ത് മാസം മുന്‍പ് മറ്റൊരു യുവതിയും പ്രതാപ് ഭീലിനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജോലി ആവശ്യപ്പെട്ടാണ് എം എല്‍ എയെ ആദ്യം കണ്ടത്. ജോലി നല്‍കാമെന്നും എം എല്‍ എ ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് നിരവധി തവണ എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം വീട്ടില്‍ എത്തിയ എം എല്‍ എ തന്നെ പീഡിപ്പിക്കുകയായിരുന്നു. അതിന് ശേഷം വിവാഹം കഴിക്കാമെന്ന് എം എല്‍ എ ഉറപ്പ് നല്‍കിയിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. എം എല്‍ എക്കെതിരെയുള്ള ബലാത്സംഗ ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം എല്‍ എല്‍ എ ഈ രണ്ട് ആരോപണങ്ങളും നിഷേധിച്ചു.