തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി സിപിഎം. ജനകീയ ഐക്യത്തിന്റെ വിജയമാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഇന്ത്യക്കുപുറത്തും ശ്രദ്ധയാകര്‍ഷിച്ച സമരമാണിത്. മുതലാളിത്തത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന തരത്തില്‍ നിയമനിര്‍മ്മാണം നടത്തുകയും സാധാരണ ജനങ്ങളെ വിസ്മരിക്കുകയും ചെയ്യുന്ന നയത്തിനെതിരെ ഇന്ത്യയിലെ പൊരുതുന്ന ജനത നേടിയെടുത്ത വിജയം. പാര്‍ലമെന്റിലെ അംഗബലം കൊണ്ട് ജനങ്ങളെ പൂര്‍ണമായും അടിച്ചമര്‍ത്താനാവില്ലെന്നതിന്റെ ഉദാഹരണം കൂടിയാണിതെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരുടെ വിജയമാണ് നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിലൂടെ നടന്നതെന്ന് എളമരം കരീം എംപി പറഞ്ഞു. വടക്കേ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമോ എന്ന ഭീതിയാണ് കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിയമങ്ങള്‍ പിന്‍വലിപ്പിച്ചത്. അല്ലാതെ കര്‍ഷകരോടുളള താല്‍പ്പര്യമല്ല എന്നും എളമരം കരീം എംപി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ കേന്ദ്രം മുട്ടുമടക്കിയെന്ന് മുന്‍ മന്ത്രി തോമസ് ഐസക് പറഞ്ഞു. ലോകചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായ ഒന്നാണിത്. എല്ലാ അടവുകളും കേന്ദ്രസര്‍ക്കാര്‍ പയറ്റിനോക്കി. ഇനിയും കര്‍ഷകര്‍ സമരവുമായി മുന്നോട്ടുപോയാല്‍ യുപിയിലും പഞ്ചാബിലുമൊക്കെ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങള്‍ പിന്‍വലിച്ചതെന്ന് തോമസ് ഐസക് പറഞ്ഞു.
ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചു. പാര്‍ലമെന്റ് സമ്മേളത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും ഈ മാസം അവസാനത്തോടെ നിയമങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാവുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാർഷിക വിവാദ നിയമങ്ങള്‍ ക്കെതിരായ കർഷകരുടെ പ്രതിഷേധം ഒരു വർഷം പൂർത്തിയാക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി.