ഡല്‍ഹി: ബിജെപി നേതാവും പിലിഭിത്ത് എം പിയുമായ വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി അടുത്തയാഴ്ച ഡല്‍ഹി സന്ദര്‍ശിക്കാനിരിക്കുന്നതിനിടയിലാണ് അഭ്യൂഹങ്ങള്‍ ശക്തി പ്രാപിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ലഭിച്ചിട്ടില്ല.
കുറച്ച് നാളുകളായി ബിജെപിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ പരസ്യമായി വിമര്‍ശിക്കുന്നയാളാണ് വരുണ്‍ ഗാന്ധി. ലഖിംപൂര്‍ കൂട്ടക്കൊലക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന ശബദവും വരുണ്‍ ഗാന്ധിയുടെതായിരുന്നു. ബോളിവുഡ് നടി കങ്കണയുടെ വിവാദ പ്രസ്താനവക്കെതിരെയും വരുണ്‍ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. വരുണ്‍ ഗാന്ധിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മേനക ഗാന്ധിയേയും മകൻ വരുൺ ഗാന്ധിയേയും ദേശീയ വർക്കിങ് കമ്മിറ്റിയില്‍ നിന്നും ബിജെപി ഒഴിവാക്കിയിരുന്നു. ഇതോടെയാണ് വരുണ്‍ ഗാന്ധി ബിജെപി വിടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ നേതാക്കള്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ ബിജെപിയില്‍ നിന്നും രാജിവെച്ച് വരുന്നവര്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് തെരഞ്ഞെടുക്കുന്നത്. ഇതിന്‍റെ പ്രധാനകാരണം തൃണമൂല്‍ കോണ്‍ഗ്രസ് സുരക്ഷയോരുക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നുവെന്നാണ് - തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. അതോടൊപ്പം മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കുന്നുണ്ട്. സുസ്മിത ദേവ്, ബാബുല്‍ സുപ്രിയോ, ലൂസിനോ ഫെലേരിയോ എന്നിവര്‍ക്ക് പിന്നാലെ വരുണ്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് ബിസിനസ്സ് സ്റ്റാന്റേര്‍ഡും റിപ്പോര്‍ട്ട് ചെയ്യുന്നു.