കോവിഡ് 19 നമ്മളെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണ്. മരുന്നുകൾ കൊണ്ടും സംവിധാനങ്ങൾ കൊണ്ടും കൊറോണയെന്ന മഹാമാരിയെ നേരിടാനാവില്ലെന്നാണ് അമേരിക്ക ഉൾപ്പടെ വികസിത രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. രോഗം വന്ന് സുഖപ്പെടുത്താം എന്നു വിചാരിച്ചിരുന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും. ഇയ്യാംപാറ്റകളെപ്പോലെ ഒരിറ്റു ശ്വാസം കിട്ടാതെ മനുഷ്യർ മരിച്ചു വീഴുന്ന കാഴ്ച നമുക്ക് കാണേണ്ടി വരരുത്. കൊറോണ വൈറസ് ശരീരത്തിൽ ബാധിക്കാതെ നോക്കലാണ് മനുഷ്യരാശിയുടെ മുന്നിലുള്ള ഏക പോംവഴി. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കലാണെന്ന് ചുരുക്കം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാടൊന്നാകെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കഠിന പരിശ്രമത്തിലാണ്. ഓരോ കാര്യവും അതിസൂക്ഷ്മമായാണ് അദ്ദേഹം നിരീക്ഷിക്കുന്നതും അവക്ക് പരിഹാരം കാണുന്നതും. അതിനനുസൃതമായി എല്ലാ ജില്ലകളിലും വ്യവസ്ഥാപിതമായ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. ഓരോ ജില്ലയിലും ഇതിനായി ഓരോ മന്ത്രിമാരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.മലപ്പുറം ജില്ലയുടെ ചാർജുള്ള മന്ത്രി എന്ന നിലയിൽ ചില കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. ഭക്ഷണം കിട്ടാത്തവരായും മരുന്ന് ലഭിക്കാത്തവരായും ചികിൽസക്ക് പ്രയാസപ്പെടുന്നവരായും മലപ്പുറം ജില്ലയിൽ ആരും ഉണ്ടാകരുത്. എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ എന്നെ നേരിട്ട് വിളിക്കാവുന്നതാണ്. അതല്ലെങ്കിൽ ഇതോടൊപ്പം ചേർത്തിട്ടുള്ള എന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി, പി.എ, അഡീഷണൽ പി.എമാർ എന്നിവരുടെ നമ്പറുകളിലും ബന്ധപ്പെടാം.
ഈ യുദ്ധമുഖത്ത് ധൈര്യം കൈ വിടാതെ നമുക്ക് മുന്നോട്ട് പോകാം. ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. പോലീസുമായി സഹകരിക്കുക. ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പേറ്റുനോവായി കണ്ടാൽ മതി ഇപ്പോഴത്തെ ഈ ചെറിയ പ്രയാസങ്ങളെ. ഐസൊലേഷനിൽ കഴിയുന്നവരെ അനുകമ്പയോടെ പരിചരിക്കുക. ഒരിക്കലും അവരെ കുറ്റപ്പെടുത്തരുത്. നിരീക്ഷണത്തിലുള്ളവരോടും സമാന സമീപനം തന്നെയാണ് സ്വീകരിക്കേണ്ടത്. അവരാരും ഒരു തെറ്റും ചെയ്തിട്ടല്ല അവർക്ക് വൈറസ് ബാധ ഏറ്റിരിക്കുന്നത്. കരുതലില്ലെങ്കിൽ നാളെ നമ്മളെയും ഇതു ബാധിക്കാം. ക്ഷമയും അച്ചടക്കവും അനുസരണയുമാണ് ഈ സന്നിദ്ധഘട്ടത്തിൽ നമുക്ക് വേണ്ടത്. വരുന്ന എല്ലാ ദിവസങ്ങളിലും രാവിലെ പതിനൊന്ന് മണിക്ക് മലപ്പുറം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരുമായും സക്രട്ടറിമാരുമായും പോലീസ് സർക്കിൾ ഇൻസ്പെക്ടർമാരുമായും വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കളക്ടറേറ്റിൽ നിന്ന് സ്ഥിതിഗതികൾ നേരിട്ട് വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. കളക്ടർ, എസ്.പി, ഡി.എം.ഒ. എന്നിവരും വീഡിയോ കോൺഫറൻസിൽ പങ്കെടുക്കും. വിശദവിവരം ബന്ധപ്പെട്ടവരെ ജില്ലാ അധികൃതർ യഥാസമയം അറിയിക്കും. വിളിക്കേണ്ട നമ്പറുകൾ: എന്‍റെ നമ്പർ: 9895073107, APS: 9037993623, PA: 7907863232, APA: 9746427102, APA: 9847612596, OA: 9447445024.