തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സി പി ഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലാണ് സി പി ഐ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 'വേലി തന്നെ വിളവ് തിന്നുന്നത് അനുവദിച്ചുകൂട' എന്ന തലക്കെട്ടോടുകൂടിയാണ് മുഖപ്രസംഗം പ്രസീദ്ധികരിച്ചിരിക്കുന്നത്. മോഫിയയുടെ ആത്മഹത്യകുറിപ്പിൽ ഇൻസ്‌പെക്ടറുടെ പേരുവന്നത് യാദൃശ്ചികമല്ല. പല സംഭവങ്ങളിലും പൊലീസ് ഉന്നതർ സംശയനിഴലിലാണെന്നും ജനയുഗം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം പുറത്ത് വന്ന 'സ്മാര്‍ട്ട് പൊലീസ് ഇന്‍ഡക്‌സി‘നെ ഉദ്ധരിച്ചാണ് സി പി ഐ ലേഖനം എഴുതിയിരിക്കുന്നത്. കേരള പൊലീസ് രാജ്യത്തെ നാലാമത്തെ മികച്ച പൊലീസ് സേനയായി വിലയിരുത്തിയ റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും വരുന്ന വീഴ്ചകള്‍ വളരെ ഗുരുതരമായി കാണേണ്ടതാണ്. ഗവേഷണങ്ങളിലൂടെയും നയപരമായ പിന്തുണ നല്കിയും തൊഴില്‍പരമായ പരിഷ്‌കാരങ്ങള്‍ വഴിയും പൊലീസിന്‍റെ പ്രവര്‍ത്തനമികവ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘമാണ് ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷനെ നയിക്കുന്നത്. ഇവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആന്ധ്രാപ്രദേശ്, തെലങ്കാന, അസം എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നില്‍ നാലാമതാണ് കേരളാ പൊലീസ് സൂചികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. സൂചികയില്‍ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശും കേരളവും തമ്മില്‍ കേവലം 0.22 പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. രാജ്യത്ത് തന്നെ നാലാം സ്ഥാനത്ത് നില്‍ക്കുന്ന കേരളാ പൊലീസിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന നിരുത്തരവാദപരമായ പ്രവര്‍ത്തികളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിലയിരുത്തലിലും രാജ്യത്തെ മികച്ച പൊലീസ് സേന എന്ന ബഹുമതി തുടര്‍ച്ചയായി കരസ്ഥമാക്കാന്‍ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എത്ര രുചികരമായി പാകം ചെയ്ത പാല്‍പ്പായസവും വിഷലിപ്തമാക്കാന്‍ ഒരു തുള്ളി വിഷം മതിയാകുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.