പത്തനംതിട്ട: സി.പി.എമ്മിനെ വെട്ടിലാക്കിയ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ പാര്‍ട്ടി പ്രവര്‍ത്തകയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പരാതിക്കാരിയുടെ നടപടികള്‍ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കുകയും വിഡിയോ പ്രചരിച്ചത് മോശം സന്ദേശം നല്‍കുകയും ചെയ്തതു കൊണ്ടാണ് നടപടി എടുത്തതെന്ന് ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആൻറണി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, പൊലീസ് കേസെടുത്ത പ്രതിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സജിമോനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിക്കാതെ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സി. സി. സജിമോന്‍ യുവതിയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തുകയും ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. യുവതിയെ കാറില്‍ കയറ്റി കൊണ്ടുപോയി ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി മയക്കിക്കിടത്തി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. മുന്‍പും സമാന കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും, ആൾമാറാട്ടം നടത്തി ഡിഎൻഎ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍. ഈ കേസില്‍ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോനെ പാർട്ടി തരംതാഴ്ത്തുകയും ചെയ്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന് പറയുന്ന പരാതിക്കാരിയുടെ ഒന്നിലധികം വീഡിയോകള്‍ പ്രചരിക്കുന്നുണ്ടെന്നും, അവ പല സന്ദര്‍ഭങ്ങളിലുള്ളതാണെന്ന് പറയപ്പെടുന്നുവെന്നും ഫ്രാന്‍സിസ് വി. ആൻറണി പറഞ്ഞു. മേയ് മാസത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങള്‍ പ്രചരിച്ചിട്ട് ആഴ്ചകള്‍ ആകുന്നതേയുള്ളൂ. യുവതിക്കെതിരെ ഈ വിഷയത്തിൽ മഹിളാ അസോസിയേഷന്‍ ടൗൺ നോർത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.