പത്തനംതിട്ട: തിരുവല്ല പെരിങ്ങരിയിലെ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന്‍റെ നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ കൊലപാതകമല്ലെന്ന് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പൊലീസ് നിഗമനത്തിലെത്തരുത്. ഇത്തരം വാദങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതാണ്. അതിനാല്‍ പൊലീസ് നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സന്ദീപിന്‍റേത് ആസൂത്രിത കൊലപാതകമാണ്. ഇതിന് പിന്നില്‍ ആര്‍ എസ് എസ് - ബി ജെ പി സംഘമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഗൂഡാലോചന പുറത്ത് കൊണ്ടുവരുവാന്‍ ഉന്നതതല അന്വേഷണം ആവശ്യമാണ്. 2016ന് ശേഷം 20 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതില്‍ 15 പേരുടെ ജീവന്‍ എടുത്തതിരിക്കുന്നത് ആര്‍ എസ് എസാണ്. എന്നാല്‍ പെരിയ കൊലപാതകം വെറും പ്രാദേശിക പ്രശ്നമായിരുന്നു. സിബിഐ പ്രതിയാക്കി എന്നതുകൊണ്ട് ആരും കുറ്റവാളിയാല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ തിരുവല്ല ചാത്തങ്കരയില്‍ വച്ചായിരുന്നു സന്ദീപിനെ സംഘം ആക്രമിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ മൂന്ന് ബൈക്കുകളിലായെത്തിയ സംഘം തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിലും നെഞ്ചിലും വെട്ടേറ്റ സന്ദീപ് എഴുന്നേറ്റ് സമീപത്തെ വയലിലേക്ക് ഓടിയെങ്കിലും ഇവര്‍ പിന്തുടര്‍ന്ന് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെന്നാണ് പൊലീസ് പറയുന്നത്.