കോഴിക്കോട്: സമസ്തയെ ഒഴിവാക്കി വഖഫ് സംരക്ഷണ സമ്മേളനം നടത്താന്‍ മുസ്ലിം ലീഗ്. മറ്റ് മുസ്ലിം മത സംഘടനകളെയും സമ്മേളനത്തിലേക്ക് ക്ഷണിക്കേണ്ടതില്ലെന്നാണ് മുസ്ലിം ലീഗിന്‍റെ തീരുമാനം. കോണ്‍ഗ്രസുമായി കൂടിയാലോചിച്ചതിന് ശേഷം തുടര്‍ പ്രതിഷേധ പരിപാടികളെക്കുറിച്ച് തീരുമാനമെടുത്താല്‍ മതിയെന്നാണ് നേതൃതല യോഗത്തിലെ തീരുമാനം. കൂടുതൽ പ്രവർത്തകരെ എത്തിച്ച് വിപുലമായ സമ്മേളനം നടത്തി ശക്തി തെളിയിക്കുകയാണ് ലീഗ് ലക്ഷ്യം വെക്കുന്നത്.
അതേസമയം, വഖഫ് പ്രതിഷേധം പള്ളികള്‍ കേന്ദ്രീകരിച്ച് വേണ്ടന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. പള്ളികള്‍ ആദരിക്കപ്പെടേണ്ടയിടമാണെന്നും ജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ മാത്രം പ്രതിഷേധത്തിലേക്ക് കടന്നാല്‍ മതിയെന്നാണ് സമസ്തയുടെ നിലപാട്.
വഖഫ് നിയമനം പി എസി ക്ക് വിട്ട തീരുമാനത്തിനെതിരെയാണ് മുസ്ലിം ലീഗ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. പള്ളികള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തുമെന്ന ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സമസ്ത രംഗത്തുവന്നത്. കാന്തപുരം എ പി വിഭാഗവും സമാന നിലപാട് സ്വീകരിച്ചിരുന്നു. ഇരു സമസ്തകളും സമാന നിലപാടെടുത്തതോടെ ലീഗ് വെട്ടിലാവുകയും ചെയ്തു. മുസ്ലിം നിയമത്തിൽ ആരാധനാലയങ്ങളെയും അതിനോടനുബന്ധിച്ച് കിടക്കുന്ന സ്വത്തിനെയുമാണ് വഖഫ് എന്ന് വിളിക്കുന്നത്. മുസ്ലിം മതനിയമപ്രകാരം വഖഫ് പൊതുസ്വത്തായി കണക്കാക്കപ്പെടുന്നു.