തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി സി പി ഐ മുഖപത്രം. പദവിയുടെ മഹത്വം മനസിലാക്കി വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം മറ്റെന്തോ ഉദ്ദേശിച്ചാണെന്നും ജനയുഗം പത്രത്തിന്‍റെ മുഖപ്രസംഗത്തില്‍ പറയുന്നു. ഗവര്‍ണര്‍ തന്‍റെ പദവിയുടെ മഹത്വം മനസിലാക്കാതെ പ്രവര്‍ത്തിക്കുന്നത് ആദ്യമല്ലെന്നും നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്‍റെ പാത പലതവണ അദ്ദേഹം സ്വീകരിക്കുകയുണ്ടായിയെന്നും സി പി ഐ ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ ജനങ്ങളുടെ ആശങ്കള്‍ അറിയിക്കുന്നതിനായി 2020 ഡിസംബറില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അയച്ചപ്പോള്‍ അത് തിരിച്ചയച്ചുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഗവര്‍ണര്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ അവശ്യവുമായി വീണ്ടും സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ അയച്ചപ്പോഴാണ് നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുകയും പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രമേയം പാസാക്കുകയും ചെയ്തത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെ നിര്‍ദ്ദേശിക്കുന്നത് യുജിസി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗവർണറുമായുളള പ്രശ്‌നങ്ങളിൽ സമവായ സാധ്യത തേടുകയാണ് സർക്കാർ. ഗവർണർ ഉന്നയിച്ച ആക്ഷേപങ്ങളിൽ ഇടപെടാൻ കഴിയുമോ എന്ന് സർക്കാർ പരിശോധിക്കും. ഗവർണറുമായി പരസ്യമായ ഏറ്റ്മുട്ടലിലേക്ക് നിലവിൽ പോകേണ്ടതില്ലെന്ന നിലപാട് ആണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.