വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനതയ്‌ക്കെതിരായ ആക്രമണവും വംശീയ വിവേചനവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് അതീവ ഗൌരവമായി കാണണമെന്ന് മിസോറം മുഖ്യമന്ത്രി സോറാംതംഗ. കുറ്റവാളികൾക്കെതിരെ അടിയന്തര നടപടി ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിമാരുടെയും ഇടപെടൽ അദ്ദേഹം ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള ഒരാള്‍ക്ക് പലചരക്ക് കടയിൽ പ്രവേശനം നിഷേധിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പല സംസ്ഥാനങ്ങളിലും ഈ ജനത കടുത്ത വംശീയ ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
'ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. വല്ലാത്ത വേദനയും ഭയവും തോന്നി. നമ്മുടെ മാനവികതയൊക്കെ എവിടെപോയി' എന്ന് സോറാംതംഗ ചോദിക്കുന്നു. ഇക്കാര്യം പരിശോധിച്ച് കുറ്റവാളികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടു. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്‌മ, അസം മുഖ്യമന്ത്രി സർബാന സോനോവാൽ, നാഗാലാൻഡ് മുഖ്യമന്ത്രി നീഫിയു റിയോ, അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു എന്നിവരേയും ടാഗ് ചെയ്താണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.