തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പിന്തുണച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിന് താക്കിതുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമാകേണ്ടി വരും. ശശി തരൂരിനോട് അത് തന്നെയാണ് പറയാനുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.
എല്ലാ പാര്‍ട്ടിയിലും അഭിപ്രായവ്യത്യസമുള്ളവര്‍ ഉണ്ടാകും. അതുപോലെ കോണ്‍ഗ്രസിലും ഉണ്ട്. അത് ജനാധിപത്യ പാര്‍ട്ടികളുടെ പ്രത്യേകതയാണ്. പക്ഷേ പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും. ശശി തരൂരിനോട് പാര്‍ട്ടി വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ടിട്ട് സംസാരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ അല്ല. ഒരു അന്താരാഷ്ട്ര മുഖമാണ് ശശി തരൂരിന്‍റെത്. ഇരിക്കുന്നിടം കുഴിക്കുവാന്‍ ആരെയും അനുവദിക്കില്ല. പാര്‍ട്ടിയുടെ നിലപാടിനോപ്പം നില്‍ക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതും - കെ സുധാകരന്‍ പറഞ്ഞു.
കെ റെയിലുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടാണ് സമരവുമായി മുന്‍പോട്ട് പോകാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കെ റയില്‍ പ്രോജക്ടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം. സംസ്ഥാനത്തിന് ആവശ്യം വിവേക പൂര്‍ണമായ തീരുമാനമാണ്. കെ റെയില്‍ പദ്ധതി പാര്‍ട്ടി ഓഫീസാക്കി മാറ്റുകാണ് സിപിഎം ഇപ്പോള്‍ ചെയ്യുന്നത്. ജോണ്‍ ബ്രിട്ടാസിന്‍റെ ഭാര്യയാണ് കെ റെയില്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍ എന്നും സുധാകരന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ റെയില്‍ പദ്ധതിയെക്കെതിരെ യുഡിഎഫ് എം പിമാര്‍ കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പു വെച്ചിരുന്നില്ല. പദ്ധതിയെക്കുറിച്ച് പഠിക്കാതെ എതിര്‍ക്കാന്‍ സാധിക്കില്ലെന്നായിരുന്നു ശശി തരൂർ പറഞ്ഞത്. നിവേദനത്തില്‍ ഒപ്പുവെച്ചില്ലെന്ന് കരുതി ഇടതുപക്ഷ സര്‍ക്കാരിന്‍റെ പുതിയ പ്രോജക്ടിനെ അംഗീകരിക്കുന്നു എന്ന അര്‍ഥമില്ലെന്നും കെ റെയില്‍ പോലുള്ള വലിയ തുക മുടക്കിയുള്ള പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമയം ആവശ്യമാണെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
എന്നാല്‍, തരൂരിന്‍റെ നിലപാടിനെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷനേതാവ് വിഡി സതീശനും മുന്‍ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചപ്പോള്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരണ വിഭാഗം മേധാവിയും എം പിയുമായ കെ മുരളീധരനും ശശി തരൂരിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.