കോഴിക്കോട്: ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബിന്ദു അമ്മിണിയെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. കൊയിലാണ്ടിക്കടുത്ത് പൊയില്‍കാവില്‍ വെച്ച് ബിന്ദു അമ്മിണിയെ ഇടിച്ചുതെറിപ്പിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയായിരുന്നു. ബിന്ദുവിന്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. അവര്‍ നിലവില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഒരുപാട് രക്തം വാർന്നുപോയെന്നും വായ്ക്കുളളിലാണ് വലിയ മുറിവുണ്ടായിരിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു. ഓട്ടോയുടെ സൈഡ് മിറര്‍ മുഖത്തടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.
'സംഭവം നടക്കുന്ന സമയത്ത് പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. പൊലീസ് സി ഐയെ ആണ് സഹായത്തിനായി വിളിച്ചത്. ആ സമയത്ത് അവിടെയെത്തിയ ഒരു ചക്രവാഹനക്കാരനാണ് ആശുപത്രിയിലെത്തിച്ചത്. സംഘപരിവാര്‍ നിര്‍ദേശത്തോടെയാണ് എനിക്കെതിരെ വധശ്രമമുണ്ടായത്. നേരത്തെയും ഇത്തരത്തില്‍ ആക്രമണവും വധശ്രമവുമുണ്ടായിട്ടുണ്ട്' -ബിന്ദു അമ്മിണി പറഞ്ഞു. നേരത്തെ കോഴിക്കോട് മിഠായിത്തെരുവില്‍ വെച്ചും ബിന്ദു അമ്മിണിക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുപ്രീംകോടതി ഉത്തരവ് പ്രകാരം തനിക്ക് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയാണെന്നും അത് തനിക്ക് ലഭിക്കുന്നില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. പൊലീസ് പ്രൊട്ടക്ഷന്‍ ഇല്ലാതായതോടെയാണ് ആക്രമണങ്ങള്‍ ആരംഭിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊയില്‍ക്കാവില്‍ റെഡിമെയ്ഡ് ടെക്‌സ്റ്റൈല്‍സ് നടത്തുന്ന ബിന്ദു അമ്മിണിയെ കടയിലെ ജോലി കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴായിരുന്നു വാഹനമിടിച്ചത്.