കൊച്ചി: കെ പി സി സി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം എല്‍ എയുമായിരുന്ന പി ടി തോമസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമടക്കമുളള നേതാക്കള്‍. നിലപാടുകള്‍ മുന്‍നിര്‍ത്തി സഭയ്ക്കയത്തും പുറത്തും വിഷയങ്ങള്‍ ശക്തമായി അവതരിപ്പിച്ചയാളായിരുന്നു പി ടി തോമസെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ശ്രദ്ധേയനായ ഒരു പാര്‍ലമെന്റേറിയനെയാണ് നഷ്ടമാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പി ടി തോമസിന്റെ മരണത്തോടെ തനിക്ക് നഷ്ടമായത് ജേഷ്ഠസഹോദരനെയാണെന്ന് പ്രതിപക്ഷ നേതാവ് വി ടി സതീശന്‍ പ്രതികരിച്ചു. നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത കോണ്‍ഗ്രസിന്റെ പോരാളിയായിരുന്നു പി ടി തോമസ്. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണത്തിനായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നപ്പോഴും ശരിയുടെ പക്ഷത്തേ നില്‍ക്കു എന്ന് ഉറപ്പിച്ചുപറഞ്ഞയാളാണ് അദ്ദേഹം. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടം സംഭവിച്ച ദിവസമാണിത്- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒട്ടും കളങ്കമില്ലാത്ത മതേതര നേതാവായിരുന്നു പി ടി തോമസെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കുന്ന ഏത് വികസനത്തോടും അദ്ദേഹത്തിന് വിയോജിപ്പായിരുന്നു. സുതാര്യവും സുശക്തവുമായ നിലപാടുകള്‍ കൊണ്ട് കേരളാ രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അപ്രിയ സത്യങ്ങള്‍ സധൈര്യം ലോകത്തോട് വിളിച്ചുപറയാന്‍ ആര്‍ജ്ജവം കാണിച്ചയാളാണ് പി ടി തോമസെന്ന് കെ പി സി സി പ്രസിഡന്‍ര് കെ സുധാകരന്‍ പറഞ്ഞു. എഴുപതിലും യുവത്വത്തിന്റെ പ്രസരിപ്പോടെ അണികളില്‍ ആവേശം പടര്‍ത്തിയ, പ്രകൃതിയെയും മനുഷ്യനെയും കലര്‍പ്പില്ലാതെ സ്‌നേഹിച്ച പി ടി തോമസിന് പകരക്കാരനില്ലെന്നും അദ്ദേഹം പറഞ്ഞു.