ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. നളിനിയുടെ അമ്മ പദ്മ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. താന്‍ അസുഖ ബാധിതയാണെന്നും മകൾ കുറച്ചുകാലം അടുത്തുണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നും കാണിച്ചാണ് പദ്മ ഹർജി നൽകിയത്. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിൽ ഒരാളാണ് നളിനി.
രാജിവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന് തമിഴനാട് സര്‍ക്കാര്‍ നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. മൂന്നു പതിറ്റാണ്ടുകളായി ജയില്‍വാസം അനുഭവിക്കുന്ന പ്രതികളെ മാനുഷിക പരിഗണ നല്‍കി വെറുതെ വിടണം എന്നായിരുന്നു തമിഴ്നാട് സര്‍ക്കാറിന്റെ ആവശ്യം. ഇതുസംബന്ധിച്ച് നിയമസഭ പാസാക്കിയ പ്രമേയം ഗവർണർ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ ജയിൽ മോചനം ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി അടുത്ത മാസം സുപ്രീംകോടതി പരിഗണിക്കും.
1991 മെയ് 21നാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽ ടി ടി ഇ അംഗമായ തേന്മൊഴി രാജരത്നം എന്ന സ്ത്രീയാണ് ചാവേറായി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്. ശിവരശൻ എന്ന എൽ ടി ടി ഇ നേതാവായിരുന്നു കൊലപാതകത്തിന് പിന്നില്‍. 2006 വരെ എൽ ടി ടി ഇ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006ൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ ടി ടി ഇ യുടെ പങ്ക് പരോക്ഷമായി സമ്മതിക്കുകയായിരുന്നു. പിന്നീട് രാജീവിന്‍റെ മരണത്തിന് ഉത്തരവാദികളായ ശ്രീലങ്കൻ വംശജരായ എൽ ടി ടി ഇ അംഗങ്ങളെയും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളെയും അടക്കം 26 പേരെ കോടതി കുറ്റക്കാരായി വിധിക്കുകയായിരുന്നു.