പി .ടി. തോമസിന് വിട ചൊല്ലി കേരളം. സംസ്കാരം രവിപുരം ശ്മശാനത്തില്‍ നടത്തി. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകൾ ഒഴിവാക്കി, 'ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..' എന്ന ഗാനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര. ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം വെല്ലൂരില്‍ നിന്നും സംസ്ഥാന അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മുതല്‍ വഴിനീളെ ആയിരങ്ങളാണ് പിടിയെ ഒരു നോക്ക് കാണാനെത്തിയത്. ജന്മദേശമായ ഇടുക്കി ജില്ല അദ്ദേഹത്തിന് വികാര നിര്‍ഭരമായ യാത്രയയപ്പാണ് നല്‍കിയത്. വഴി നീളെ പ്രവര്‍ത്തകര്‍ പിടിയെ അവസാനമായി കാണാന്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് വിലാപയാത്ര അഞ്ച് മണിക്കൂറോളം വൈകിയാണ് എറണാകുളത്ത് എത്തിയത്.
സംസ്കാര ചടങ്ങുകൾ വൈകിട്ട് അഞ്ച് മണിക്ക് നടക്കുമെന്നായിരുന്നു നേതാക്കൾ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാൻ ആളുകൾ കൂടിയതോടെ സംസ്കാര ചടങ്ങുകൾ വൈകി. പോലീസിന്റെ ഗാർഡ് ഓഫ് ഓണറോടെ പൂർണ്ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. അതിന് ശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ മറ്റു ചടങ്ങുകളും നടന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം. ബി. രാജേഷ് മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, റോഷി അഗസ്റ്റിൻ, നടൻ മമ്മൂട്ടി തുടങ്ങിയവരും പി.ടിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പി.ടി എല്ലായിപ്പോഴും നിലകൊണ്ടത്. പരിസ്ഥിതിക്ക് പരിക്കേല്‍ക്കുന്ന ഏത് വികസനത്തോടും അദ്ദേഹം വിയോജിച്ചു. തന്റെ എതിര്‍പ്പിന്റെ കാര്യ കാരണങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. അതിന്റെ പേരില്‍ സംഭവിക്കുന്ന വ്യക്തിപരമായ നഷ്ടങ്ങള്‍ അദ്ദേഹം പരിഗണിച്ചതേയില്ല. എത്ര വിമര്‍ശനങ്ങള്‍ ഉണ്ടായാലും തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനും തയാറായില്ല. സുതാര്യവും, സുശക്തവുമായ നിലപാടുകളാല്‍ കേരള രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനും അദ്ദേഹത്തിന് സാധ്യമായി. നാടിനും പൊതുനന്മക്കും വേണ്ടിയായിരുന്നു പി.ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം. അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് മതേതരത്വവും സാഹോദര്യവും മുറുകെ പിടിച്ച അടിമുടി ജനാധിപത്യവാദിയായ ഒരു നേതാവിനെയാണ്.