തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ കെ റെയില്‍ പദ്ധതിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഷ്‌ട്രപതിക്ക് ബാത്ത്റൂമില്‍ വെള്ളം വെക്കാത്തവരാണ് സില്‍വര്‍ ലൈനിനെക്കുറിച്ച് സംസാരിക്കുന്നത്. പ്രതിഷേധിക്കുന്നവരെയെല്ലാം പേടിപ്പിച്ച് നിര്‍ത്താന്‍ സാധിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
"വി ഐ പികള്‍ വരുമ്പോള്‍ ഒരു താത്കാലിക ടോയ് ലെറ്റ് സൗകര്യം ഒരുക്കാറുണ്ട്. അതുപോലെ ഒന്ന് രാഷ്‌ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിക്ക് സമീപവും ഒരുക്കിയിരുന്നു. എന്നാല്‍ വാട്ടര്‍ കണക്ഷന്‍ കരാറുകാരന്‍ നല്‍കിയിരുന്നില്ല. ചോദിച്ചപ്പോള്‍ ഷെഡ് ഉണ്ടാക്കാന്‍ മാത്രമേ തനിക്ക് അനുവാദം നല്‍കിയിട്ടുള്ളു എന്നാണ് കരാറുകാരന്‍ പറയുന്നത്. ബാത്ത്‌റൂമില്‍ മൂത്രം ഒഴിക്കാന്‍ പോയ രാഷ്ട്രപതിക്ക് 15 മിനിറ്റിന് മുകളിലാണ് വെള്ളത്തിനായി കാത്ത് നില്‍ക്കേണ്ടി വന്നത്. ഉദ്യോഗസ്ഥര്‍ ബക്കറ്റില്‍ വെള്ളം കൊണ്ട് നല്‍കുകയാണ് ചെയ്തത്. ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ പോകുന്നത്" - കെ മുരളീധരന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതിയെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ പഠിച്ചതാണ്. ഇത്തരം പദ്ധതികള്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നല്ലാതെ വികസനത്തിന് ഗുണം ചെയ്യില്ല. കേരളത്തില്‍ നടക്കുന്നത് കമ്മ്യൂണിസ്റ്റ് ഭരണമല്ല, പിണറായിസ്റ്റ് ഭരണമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം ഏക സിവില്‍ കോഡിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. കൊച്ചിയിൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപകദിനാഘോഷ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം മുരളീധരൻ നടത്തിയത്.