കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തുടരും. എളമരം കരീമിന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിലാണ് പി മോഹനനെ മൂന്നാം തവണയും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയിൽ 15പേർ പുതുമുഖങ്ങളാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായ എസ് കെ സജീഷ്, കെ എം സച്ചിൻ ദേവ് എംഎൽഎ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി. വസീഫ്, ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ദീപ തുടങ്ങി15 പേരാണ് ഇത്തവണ ജില്ലാ കമ്മിറ്റിയിലെത്തിയ പുതിയ അംഗങ്ങള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2015 ല്‍ വടകരയില്‍ നടന്ന സമ്മേളനത്തിലാണ് പി മോഹനന്‍ ആദ്യമായി സെക്രട്ടറിയാകുന്നത്. ടി പി വധക്കേസ് പ്രതിയാണെന്ന് ആരോപിച്ച് രണ്ട് വര്‍ഷത്തോളം പി മോഹനന്‍ ജയിലിലായിരുന്നു. കേസ് അന്വേഷണത്തില്‍ നിരപരാധിത്വം തെളിഞ്ഞതോടെ പി മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി മോഹനന്‍ അധികാരം ഏറ്റെടുത്തതിന് ശേഷം ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് കണ്ടെത്തിയതിനാലാണ് മൂന്നാം തവണയും അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 49വർഷമായി പി മോഹനന്‍ പാർട്ടി അംഗമാണ്. 1991 മുതൽ ജില്ലാകമ്മിറ്റി അംഗവും 2015 മുതൽ സംസ്ഥാനകമ്മിറ്റി അംഗവുമാണ്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ കെ ലതികയാണ് ഭാര്യ.