തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ട വിധി ഞെട്ടിക്കുന്നതാണെന്ന് ദേശീ യ വനിതാ കമ്മീഷന്‍. വിധിക്കെതിരെ അപ്പീല്‍ പോകണമെന്നും നീതി ലഭിക്കുന്നത് വരെ പോരാടണമെന്നും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ പറഞ്ഞു. ഇത്തരം വിധികള്‍ ദുഖകരമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവിയും പ്രതികരിച്ചു. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ല. ഇത്തരം പരാതികളുമായി മുന്‍പോട്ട് വരുന്നവര്‍ക്ക് നീതി ഉറപ്പാക്കണമെന്നും കേസിൽ പ്രൊസിക്യുഷനും പൊലീസും അപ്പീൽ നൽകാനുള്ള നടപടി കാര്യക്ഷമമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
അതേസമയം, ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അവിശ്വസനീയമായ വിധിയാണ് വന്നത് എന്ന് കന്യാസ്ത്രീയ്ക്ക് വേണ്ടി സമരം ചെയ്ത സിസ്റ്റേര്‍സ് അഭിപ്രായപ്പെട്ടു. കേസില്‍ അട്ടിമറിയാണ് നടന്നത്. തീര്‍ച്ചയായും മേല്‍ കോടതിയില്‍ പോകും. ജീവന്‍ വെടിയേണ്ടിവന്നാലും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്രാങ്കോ മുളക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കുറ്റാരോപിതനെ വെറുതെ വിടുന്നതെന്നാണ് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞത്. 105 ദിവസം നീണ്ടുനിന്ന വിസ്താരത്തിനൊടുവില്‍ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് കേസില്‍ വിധി പറഞ്ഞത്. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നായിരുന്നു കേസ്.