കോഴിക്കോട്: താമരശ്ശേരിക്ക് അടുത്ത് മാര്‍ക്കസ് നോളജ് സിറ്റിയില്‍ കഴിഞ്ഞ ദിവസം തകര്‍ന്നു വീണ കെട്ടിടത്തിന് നിര്‍മ്മാണ അനുമതി ഇല്ലെന്ന് പഞ്ചായത്ത്. കെട്ടിടം നിര്‍മ്മിക്കുന്നതിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പ്രാഥമിക പരിശോധന നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അനധികൃത നിര്‍മ്മാണമാണെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എ പി സമസ്ത നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്‍റെ കീഴിലാണ് മര്‍ക്കസ് നോളജ് സിറ്റി. അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്നു വീണ് 23 പേര്‍ക്ക് പരിക്ക് പറ്റിയത്. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അതേസമയം, പഞ്ചായത്തിന്‍റെ അനുമതിയോടെയാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും മർകസ് നോളജ് സിറ്റി സിഇഒ അബ്ദുൽ സലാം പറഞ്ഞു. മര്‍ക്കസ് നോളജ് സിറ്റിയെന്ന പേരില്‍ ഒരു ഉപഗ്രഹനഗരമെന്ന തരത്തിലാണ് കെട്ടിടങ്ങള്‍ പണിയുന്നത്. പള്ളി, ഐടി പാര്‍ക്ക്, വാണിജ്യ സ്ഥാപനങ്ങള്‍, സ്കൂള്‍ എന്നിങ്ങനെ വിവിധ കെട്ടിടങ്ങളാണ് ഇവിടെ നിര്‍മ്മാണത്തിലുള്ളത്. പള്ളിയുടെ നിര്‍മ്മാണം ആദ്യം തന്നെ പൂര്‍ത്തിയായിരുന്നു. തകര്‍ന്നു വീണത് സ്കൂള്‍ കെട്ടിടമാണെന്നാണ് ലഭിക്കുന്ന വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രണ്ടാം നിലയിലെ കോണ്‍ക്രീറ്റ് നടപടികള്‍ നടക്കുന്നതിനിടെ, കോണ്‍ക്രീറ്റ് താങ്ങി നിര്‍ത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ തെന്നിമാറിയാണ് അപകടമുണ്ടായത്. കോണ്‍ക്രീറ്റ് പൂര്‍ണ്ണമായും താഴേക്ക് വീഴുകയായിരുന്നു. അപകടം സംഭവിക്കുമ്പോള്‍ 59 തൊഴിലാളികളായിരുന്നു സംഭവ സ്ഥലത്തുണ്ടായിരുന്നത്. 29 പേര്‍ ഈ കെട്ടിടത്തിന്‍റെ പണിയിലേര്‍പ്പെട്ടവരായിരുന്നു. ഇതില്‍ 15 പേരാണ് അപകടം സംഭവിക്കുമ്പോള്‍ കെട്ടിടത്തിന്‍റെ ഉള്ളിലുണ്ടായിരുന്നത്. ഇവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു ജോലിയില്‍ കൂടുതലായും ഉണ്ടായിരുന്നത്.