കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റര്‍ ചെയ്യുക. യുവാക്കള്‍ക്കെതിരെ പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കുക. യുവാക്കള്‍ മദ്യം നല്‍കിയെന്നും ശാരീരിക പീഡനത്തിന് ശ്രമിച്ചുവെന്നുമാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്. ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ വളരെ മോശമായതിനാലാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആറ് പെൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. വിശദമായ മൊഴി എടുത്തതിനു ശേഷമായിരിക്കും മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കുക. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കഴിഞ്ഞ ദിവസമാണ് 6 പെണ്‍കുട്ടികളെ കാണാതായത്. ഒരാളെ ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ മൈസൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടികളെ കാണാതായതോടെ അവരുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടുപിടിക്കാന്‍ സഹായകമായത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുപിന്നാലെയാണ് വെളളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായത്. ഇവര്‍ ബംഗളുരു മടിവാള മാരുതി നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്കാണ് ആദ്യം പോയത്. സംശയം തോന്നിയ അപ്പാര്‍ട്ട്‌മെന്റിലെ അന്തേവാസികള്‍ ഐഡി കാര്‍ഡ് ചോദിച്ചതോടെ പെണ്‍കുട്ടികള്‍ ഇറങ്ങി ഓടുകയായിരുന്നു.