അട്ടപ്പാടി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. നിയമസഹായം ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ തയാറാണെന്ന് മമ്മൂട്ടിയുടെ ഓഫീസ് തന്നെ വിളിച്ച് അറിയിച്ചിട്ടുണ്ടെന്ന് മധുവിന്റെ സഹോദരി സരസു പറഞ്ഞു. 'കേസിന്റെ എല്ലാ ചെലവുകളും ഏറ്റെടുക്കാമെന്ന് മമ്മൂക്ക നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ട്. മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും കേസിനെക്കുറിച്ച് സംസാരിക്കാന്‍ മമ്മൂക്കയുടെ ഓഫീസില്‍നിന്നുളളവര്‍ വീട്ടിലേക്ക് രണ്ട് ദിവസത്തിനുളളില്‍ വരുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു'- സരസു പറഞ്ഞു.
മധുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മറ്റ് ആദിവാസി സംഘടനകളുമായി സംസാരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സരസു കൂട്ടിച്ചേര്‍ത്തു. മധുവിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു. മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിയുടെ ഓഫീസില്‍ നിന്ന് അധികൃതര്‍ മധുവിന്റെ വീട്ടിലെത്തുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അട്ടപ്പാടിയില്‍ ആള്‍കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ കേസ് വാദിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തത് ഗൗരവമായി കാണുന്നുവെന്ന് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സാക്ഷികളെ പണം കൊടുത്ത് പ്രതികള്‍ സ്വാധീനിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തത് മുന്‍കൂട്ടി അറിയിക്കുന്നില്ലെന്നുമാണ് മധുവിന്‍റെ അമ്മയുടെ പരാതി.
ആദിവാസി യുവാവായ മധു 2018 ലാണ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. മോഷണക്കുറ്റം ആരോപിച്ചാണ് മധുവിനെ കെട്ടിയിട്ട് ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. കേസിലെ 16 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിചാരണ നടപടികള്‍ പലകാരണങ്ങളാല്‍ വൈകുകയാണ്. കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണുള്ളത്.