കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സൂപ്രണ്ട് സല്‍മയെ സ്ഥലം മാറ്റി. വനിതാ ശിശുവികസന വകുപ്പാണ് നടപടി എടുത്തിരിക്കുന്നത്. വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർക്കുമെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ബുധാനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും 6 പെണ്‍കുട്ടികളെ കാണാതായത്. ഒരാളെ ബെംഗളൂരുവില്‍ നിന്നും മറ്റൊരാളെ മൈസൂരുവില്‍ നിന്നുമാണ് കണ്ടെത്തിയത്. ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് ചാടിപ്പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെയും കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു. സ്‌റ്റേഷനിൽ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. രണ്ട് യുവാക്കളായിരുന്നു പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചില്‍ഡ്രന്‍സ് ഹോമിലെ സ്ഥിതി വളരെ മോശമാണെന്നും മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നതിനാലാണ് രക്ഷപെടാന്‍ ശ്രമിച്ചതെന്നും പെണ്‍കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ മാതാപിതാക്കളുടെ കൂടെ അയച്ചു. ബാക്കി കുട്ടികളെ വീട്ടുകാർക്കൊപ്പം അയക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ബാലക്ഷേമ സമിതി അറിയിച്ചു.