തിരുവനന്തപുരം: മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഫെബ്രുവരി 24 ലേക്കു മാറ്റി. തനിക്കെതിരെ വാര്‍ത്തകള്‍ നല്‍കി ജനവികാരം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ദിലീപ് നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടി പൂര്‍ത്തിയാകുന്നതുവരെ കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും രഹസ്യ വിചാരണയെന്ന കോടതി ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
ദിലീപ് നല്‍കിയ ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി വി എം ഡി നികേഷ് കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുരോഗമിക്കുമ്പോള്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്ന ഉദ്ദേശത്തോടെ നികേഷ് കുമാര്‍ പ്രവര്‍ത്തിച്ചു എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. 228 എ 3 വകുപ്പ് പ്രകാരമാണ് കേരളാ പൊലീസിലെ സൈബര്‍ വിഭാഗം കേസ് എടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെയാണ് പുറത്തുവന്നത്.
അതേസമയം, കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതിനാല്‍ കേസ് പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് കോടതി നീട്ടിവെച്ചിരിക്കുകയാണ്. കേസ് നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. ചില ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലാണെന്നും എത്രയും വേഗം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.