കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പദവിയിലേക്ക് ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. ആദ്യ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനാൽ പുനർ നിയമനത്തിന് ഇത് ബാധകമല്ലെന്നാണ് കോടതിയുടെ വിലയിരുത്തല്‍. വിസിയുടെ നിയമനവും പുനർനിയമനവും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യ നിയമനത്തിലുളള നടപടിക്രമങ്ങൾ പുനർനിയമനത്തിൽ പാലിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ പുനര്‍നിയമനം ചട്ട വിരുദ്ധമാണെന്നും ഡിവിഷന്‍ ബെഞ്ചിന്‍റെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കണ്ണൂര്‍ വിസി നിയമനം സംസ്ഥാന സര്‍ക്കാരിനെ ഏറെ സമര്‍ദ്ദത്തിലാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ രാജി അടക്കം ഈ വിഷയത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ കണ്ണൂർ വിസി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്തയും ഉത്തരവിട്ടിരുന്നു. ഡിവിഷൻ ബെഞ്ച് കൂടി ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ശരിവച്ചതോടെ മന്ത്രിക്കും സർക്കാരിനും വലിയ ആശ്വാസമായിരിക്കുകയാണ്.