ഡല്‍ഹി: യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലേക്ക് എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതലത്തില്‍ ഇടപെടണമെന്ന് നയതന്ത്രജ്ഞന്‍ വേണു രാജാമണി. നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാളും വളരെ മോശമാണ് യുക്രൈനിലെ സാഹചര്യം. അങ്ങോട്ട് കേന്ദ്രമന്ത്രിമാരെ അയച്ചതുകൊണ്ട് യാതൊരുവിധത്തിലുള്ള പ്രയോജനവുമില്ലെന്നും വേണു രാജാമണി പറഞ്ഞു. എംബസിയുടെയോ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെയോ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല ഇത്. ഖാർകീവിലെയും സുമിയിലേയും വിദ്യാർത്ഥികൾക്ക് വേണ്ടി ഇതുവരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍മ്മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ എംബസിയില്‍ വളരെ പരിമിതമായ ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂ. അവരുടെ ജോലികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്നലെ മാത്രം ആയിരത്തിലധികം വിദ്യാര്‍ഥികളെയാണ് ക്വീവിൽ നിന്ന് വെസ്റ്റേൺ യുക്രൈനിലേക്ക് വിട്ടത്. ഖാർകീവിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പോളണ്ടിന്‍റെ അതിര്‍ത്തിയിലേക്ക് എത്തുന്നത് ദുഷ്കരമായുള്ള കാര്യമാണ്. അവര്‍ക്ക് റഷ്യയുടെ അതിര്‍ത്തിയിലേക്കാണ് എളുപ്പത്തില്‍ എത്താന്‍ സാധിക്കുക. എന്നാല്‍ റഷ്യ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. പുടിന്‍ അതിര്‍ത്തി തുറന്നാല്‍ രക്ഷാപ്രവര്‍ത്തനം കുറച്ച് കൂടി എളുപ്പത്തില്‍ നടത്താന്‍ സാധിക്കും. ഇതിനാണ് ഇപ്പോള്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തേണ്ടതെന്ന് വേണു രാജാമണി ട്വന്‍റി ഫോറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രക്ഷാപ്രവര്‍ത്തനം നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വീഴ്ച വരുത്തുകയാണെന്ന് ആരോപിച്ച് ബിജെപി എം പി വരുണ്‍ ഗാന്ധിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എല്ലാ ദുരന്തങ്ങളും രാഷ്ട്രീയം കളിക്കാനുള്ള അവസരമായി ഉപയോഗിക്കരുതെന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത. യുക്രൈന്‍ -റഷ്യ യുദ്ധം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ പൌരന്മാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈകൊള്ളണമായിരുന്നുമെന്നുമാണ് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തിയത്. ഗള്‍ഫ് യുദ്ധത്തിലൊക്കെ ഇന്ത്യ സ്വീകരിച്ച രക്ഷാപ്രവത്തന രീതി യുക്രൈനില്‍ ഉപയോഗപ്പെടുത്തിയില്ലെന്ന് സി.പി. എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.