തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനപാലനം തകര്‍ന്നെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഗുണ്ടാ ഇടനാഴിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. കേരളം ഭയന്ന് വിറച്ച് നില്‍ക്കുന്ന സാഹചര്യമാണ്. സര്‍ക്കാരിന് പൊലീസിലുളള നിയന്ത്രണം നഷ്ടമായിരിക്കുന്നു. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഐഎം നേതാക്കളാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തിരുവനന്തപുരം ക്രൈം ക്യാപിറ്റലായി മാറിയെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. പൊലീസിനെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചങ്ങലക്ക് ഇട്ടിരിക്കുകയാണ്. പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ പറയുകയാണെന്നും മുന്‍ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. മന്ത്രി ആര്‍ ബിന്ദു സിപിഐഎം സംസ്ഥാന സമ്മേളനത്തിനിടെ ഉന്നയിച്ച വിമര്‍ശനം ചൂണ്ടിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.
അതേസമയം, തന്നെയും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെയും തമ്മിൽ തെറ്റിക്കാൻ കോൺഗ്രസിനുള്ളിൽ ശ്രമം നടക്കുന്നുണ്ടെന്ന് വി. ഡി. സതീശൻ പറഞ്ഞു. ഇപ്പോൾ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നിൽ. താൻ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവർ നടത്തുന്നു. ഈ നേതാക്കൾക്ക് പാർട്ടിയോട് ഒരു കൂറും ഇല്ല. അവർ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയിൽ മനസിലാക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം തുറന്നടിച്ചു.
കെ. സി. വേണുഗോപാൽ - വിഡി സതീശൻ ചേരിക്കെതിരെ കെ. സുധാകരനൊപ്പം ചെന്നിത്തലയും മുരളീധരനും കൈകോര്‍ക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസിസി പുനസംഘടന നിർത്തിവെച്ചതിൽ ക്ഷുഭിതനായി സ്ഥാനമൊഴിയാൻ വരെ തയ്യാറാണെന്ന് കടുപ്പിച്ച കെപിസിസി പ്രസിഡണ്ടുമായി സതീശൻ അനുകൂലികൾ ഇന്നലെ മുതൽ ചർച്ചയിലാണ്. ചെറിയ ചില മാറ്റങ്ങൾക്ക് സുധാകരൻ തയ്യാറാണെങ്കിലും കെ. സി. - വി. ഡി. അപ്രമാദിത്വം അംഗീകരിക്കാനികില്ലെന്ന നിലപാടിലാണ് സുധാകരന്‍. അതിനിടെയാണ് കെ. സി. - വി. ഡി. ചേരിക്കെതിരെ സുധാകരനൊപ്പം ചെന്നിത്തലയും മുരളീധരനും കൈകോർക്കുന്നത്. മുരളിയും ചെന്നിത്തലയും തമ്മിലെ തർക്കം കൂടി തീർത്താണ് പഴയ ഐക്കാരുടെ യോജിപ്പ്.