തിരുവനന്തപുരം: നടി ഭാവനക്കൊപ്പം ഡബ്യൂ സി സിയും പോരാട്ടം തുടരുമെന്ന് സംവിധായിക അഞ്ജലി മേനോന്‍. നടിയുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തപ്പോള്‍ നിരവധി സൗഹൃദങ്ങള്‍ നഷ്ടമായെന്നും ജസ്റ്റിസ് ഹേമ കമ്മീഷന്‍ അംഗങ്ങളോട് റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന പ്രതികരണമാണ് ലഭിച്ചതെന്നും അഞ്ജലി മേനോന്‍ കൂട്ടിച്ചേര്‍ത്തു. നീതിക്കായുള്ള ഇരയുടെ പോരാട്ടത്തിലാണ് ഏറ്റവും കൂടുതല്‍ പിന്തുണ അവള്‍ക്ക് ആവശ്യമായി വരുന്നത്. വ്യക്തിപരമായി തനിക്ക് നടിയെ അറിയില്ല. പക്ഷെ അവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാന്‍ സാധിച്ചതിനാലാണ് കൂടെ നിന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സൗഹൃദ കൂട്ടായ്മയില്‍ നിന്ന് ഉടലെടുത്തതാണ് ഡബ്ല്യൂ സി സി. അവരുടെ ഊര്‍ജമാണ് പലരെയും ആ ഗ്രൂപ്പിലേക്ക് എത്തിച്ചതെന്നും അഞ്ജലി മേനോന്‍ പറഞ്ഞു. ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിൽ സിനിമാ സംഘടനകൾ ഒന്നും ചെയ്തില്ലെന്നും അഞ്ജലി കുറ്റപ്പെടുത്തി. നമ്മുടെ നാട്ടില്‍ ഇരയാകുന്ന പെണ്‍കുട്ടികള്‍ക്ക് തുറന്നു സംസാരിക്കാന്‍ സാധിക്കുന്നില്ല. ഇരയെ കുറ്റപ്പെടുത്താനാണ് സമൂഹം ഇപ്പോഴും ശ്രമിക്കുന്നത്. അതില്‍ മാറ്റം വരണമെന്നും അഞ്ജലി മേനോന്‍ പറഞ്ഞു.
ഒത്തിരി പുതിയ പദ്ധതികള്‍ സ്ത്രീകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ടെങ്കിലും പലപ്പോഴും റിസള്‍ട്ട് നമ്മള്‍ ഉദ്ദേശിക്കുന്നതില്‍ നിന്നും വിപരീതമായിട്ടാണ് സംഭവിക്കുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും നടന് ലഭിക്കുന്ന അതേ വേതനം നടിക്കും ലഭിക്കണമെന്നും അഞ്ജലി മേനോന്‍ ആവശ്യപ്പെട്ടു. വനിതാ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഞ്ജലി മേനോൻ.