കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരാമര്‍ശത്തിനെതിരെ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. വിദ്യാർത്ഥി കൺസഷൻ കൊടുത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണ് എന്ന മന്ത്രിയുടെ പരാമര്‍ശം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും പ്രസ്താവന പിന്‍വലിക്കാന്‍ മന്ത്രി തയ്യാറാകണമെന്നും അഭിജിത്ത് പറഞ്ഞു.
'വിദ്യാർത്ഥി കൺസഷൻ കൊടുത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്. പ്രസ്താവന പിൻവലിക്കാൻ മന്ത്രി തയ്യാറാകണം. മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്ന്, അധികാരം കയ്യിലുണ്ടെന്ന അഹങ്കാരത്തിൽ വിദ്യാർത്ഥിസമൂഹത്തെയും, പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയ്യാറാകുന്നതെങ്കിൽ അത്തരം നടപടികളെ പ്രതിരോധിക്കാനും, തിരുത്തിക്കാനും കെ.എസ്.യു മുന്നിലുണ്ടാകും. 'വിദ്യാർത്ഥി കൺസഷൻ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ് അത് നേടിയെടുത്തത് കെ.എസ്.യുവാണ്'- കെ എം അഭിജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
രണ്ടുരൂപ കണ്‍സെഷന്‍ ടിക്കറ്റ് കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്. 'വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നതുള്‍പ്പെടെയുളള ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 2012-ലാണ് അവസാനമായി കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് രണ്ടുരൂപയാക്കിയതാണ്. അത് കഴിഞ്ഞ് പത്തുവര്‍ഷമായിരിക്കുന്നു. പത്തുവര്‍ഷമായി കണ്‍സെഷന്‍ രണ്ടുരൂപ കൊടുക്കുന്ന കുട്ടികള്‍ക്കുതന്നെ മനപ്രയാസമാണത്. സ്‌കൂള്‍ സമയത്ത് മറ്റുളളവരേക്കാള്‍ കുട്ടികളായിരിക്കും ബസില്‍ കൂടുതല്‍. അത് വലിയ രീതിയില്‍ വരുമാനം കുറയുന്നതിന് കാരണമാകുമെന്നാണ് ബസുടമകള്‍ പറയുന്നത്. അത് ഒരു പരിധിവരെ ന്യായമാണ്'-എന്നാണ് ആന്റണി രാജു പറഞ്ഞത്.