പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണ് ഭാവനയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്. ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐ.എഫ്.എഫ്.കെ) ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിറഞ്ഞ ഹര്‍ഷാരവങ്ങളോടെ എഴുന്നേറ്റ് നിന്നാണ് സിനിമാ പ്രേമികള്‍ ഭാവനയെ വേദിയിലേക്ക് സ്വീകരിച്ചത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ഒരു വേദിയില്‍ എത്തുന്നതെന്നും പിന്തുണ നല്‍കിയ പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഭാവന പറഞ്ഞു. പോരാട്ടവും, അതിജീവനവും എല്ലാവരേയും പ്രചോദിപ്പിക്കട്ടെയെന്ന് ടർക്കിഷ് സംവിധായിക ലിസാ ചെലാനെയും, നടി ഭാവനയെയും വേദിയിലിരുത്തി ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര യുദ്ധങ്ങൾ ആകുലതയും ഭീതിയും പ്രതിസന്ധിയും സൃഷ്ടിച്ച രാജ്യങ്ങളിലെ മനുഷ്യരുടെ അതിജീവനം പ്രമേയമാക്കിയ ഒട്ടേറെ ചിത്രങ്ങൾ മേളയിൽ എത്തുന്നുണ്ട്. കോവിഡ് ഉൾപ്പടെ പലതരം ഭീതികൾക്കിടയിലും ചലച്ചിത്ര മേഖലയെ സമ്പന്നമാക്കി നിർത്തിയ ഒരു കൂട്ടം സംവിധായകരുടെ ചിത്രങ്ങളാണ് ഈ മേളയിലെ പ്രധാന ആകർഷണം. തുർക്കിയിലെ യുദ്ധത്തിന്റെ ഇരയായി മാറിയ കുർദ്ദിഷ് സംവിധായിക ലിസ ചലാൻ ആണ് ഇത്തവണത്തെ മുഖ്യാതിഥി. സ്പിരിറ്റ് ഓഫ് സിനിമാ പുരസ്ക്കാരം ലിസാ ചലാന് മുഖ്യമന്ത്രി സമ്മാനിച്ചു. സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപും ചടങ്ങില്‍ പങ്കെടുത്തു.
ഐ.എഫ്.എഫ്.കെ-യില്‍ ഇന്ന്
മലയാള ചിത്രം 'ആവാസ വ്യൂഹം', കമീല അഡീനിയുടെ 'യൂനി', റഷ്യൻ ചിത്രം 'ക്യാപ്റ്റൻ വൽകാനോഗോവ് എസ്‌കേപ്പ്ഡ്', തമിഴ് ചിത്രം 'കൂഴാങ്കൽ', അർജന്റീനിയൻ ചിത്രം 'കമീല കംസ് ഔട്ട് റ്റു നെറ്റ്', മൗനിയ അക്ൽ സംവിധാനം ചെയ്ത 'കോസ്റ്റ ബ്രാവ ലെബനൻ', നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം 'ക്ലാര സോള' എന്നിവയാണ് മത്സര വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.
ബർമീസ് ചിത്രം 'മണി ഹാസ് ഫോർ ലെഗ്‌സ്', കുർദിഷ്ഇറാനിയൻ ചിത്രമായ 'മറൂൺഡ് ഇൻ ഇറാഖ്' എന്നിവ ഫ്രെയിമിങ് കോൺഫ്‌ലിക്റ്റ് വിഭാഗത്തിൽ ഇന്ന് പ്രദർശനത്തിന് എത്തും. അപർണ സെനിന്റെ 'ദി റേപ്പിസ്റ്റ്' ഉൾപ്പടെ 17 ഇന്ത്യൻ ചിത്രങ്ങളും ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
ഒരു കന്യാസ്ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ ചിത്രീകരിക്കുന്ന റൊമേനിയൻ ചിത്രം 'മിറാക്കിൾ', ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയൻ യുവതിയുടെ കഥ പറയുന്ന 'ബല്ലാഡ് ഓഫ് എ വൈറ്റ് കൗ', റോബർട്ട് ഗൈഡിഗുയ്യൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം 'മെയിൽ ട്വിസ്റ്റ്', ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രായേലി ചിത്രം 'അഹദ്‌സ് നീ' അടക്കം 38 സിനിമകൾ ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക