കോഴിക്കോട്: കെ റെയില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാരും തടയുമെന്ന് പ്രതിപക്ഷവും വാശിയേറിയ പ്രചാരണം നടത്തിക്കൊണ്ടിരിക്കെ പലയിടങ്ങളിലും അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായി കെ റെയില്‍ വിരുദ്ധ സമരം മാറുമെന്നും ജനങ്ങള്‍ക്ക് പകരം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ജയിലില്‍ പോകുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രസ്താവിച്ചത്. എന്നാല്‍ കെ റെയില്‍ വിരുദ്ധ സമരം ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള രണ്ടാം വിമോചന സമരമാണ് എന്നും ഭൂമി നഷ്ടപ്പെടുന്നവരല്ല കോണ്‍ഗ്രസ്സുകാരും ബിജെപിക്കാരുമാണ് സമരത്തിനു പിറകിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം ജില്ലകളിലാണ് കല്ലിടലും പ്രതിഷേധ സമരങ്ങളും രൂക്ഷമായിരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ അരീക്കാട്, മാത്തോട്ടം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ സര്‍വ്വേ കല്ലുകള്‍ നാട്ടുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. കോഴിക്കോട് നഗരത്തിലെ തീരപ്രദേശമായ ഇടിയങ്ങരയില്‍ പ്രതിഷേധം ശക്തമാണ്. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കല്ലായില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കായി ഉദ്യോഗസ്ഥരെത്തിയത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുന്‍പും ഇവിടെ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്, ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. മലപ്പുറം തിരുനാവായയിലെ സര്‍വ്വേ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് താല്ക്കാലികമായി മാറ്റി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. ഇവിടെയും പ്രതിഷേധം കനത്തതോടെ അധികൃതര്‍ അതിരടയാള കല്ലുകള്‍ നാട്ടാതെ തിരിച്ചുപോകുകയാണുണ്ടായത്. കോട്ടയം നട്ടാശ്ശേരിയിലും നാട്ടുകാര്‍ സംഘടിച്ചെത്തി കല്ലിടല്‍ തടഞ്ഞു. കൊല്ലത്ത് കല്ലിടലിനെതിരെ കലക്ട്രേറ്റിലേക്ക് യൂത്ത് കോണ്ഗ്രസ് മാര്‍ച്ച് നടത്തി. പലയിടങ്ങളിലും പൊലീസും ജനങ്ങളും തമ്മില്‍ ബലപ്രയോഗം നടന്നതിനാല്‍ ഇനി അത്തരം ബലപ്രയോഗങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി.