കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐ എന്‍ ടി യു സി ചങ്ങനാശ്ശേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളെ തള്ളി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍. പ്രതിപക്ഷ നേതാവിനെതിരെ നടക്കുന്ന പ്രതിഷേധം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഐ എന്‍ ടി യു സിയുടെ ജില്ലാ നേതാക്കാന്മാരുമായി ചര്‍ച്ച നടത്തുമെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. തൊഴിലാളി സംഘടനയായ ഐ എന്‍ ടി യു സി കോണ്‍ഗ്രസിനൊപ്പമാണ് എപ്പോഴും നിലനില്‍ക്കുന്നത്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. എ ഐ സി സിയുടെ സര്‍ക്കുലറില്‍ ഐ എന്‍ ടി യു സിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പരാതിയും പ്രതിഷേധവും നടത്തി മാറി നില്‍ക്കേണ്ട സമയമല്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന വി ഡി സതീശന്‍റെ പ്രസ്താവനക്കെതിരെ കോട്ടയം ചങ്ങനാശ്ശേരി ടൌണിലാണ് തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐ എന്‍ ടി യു സി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനൊപ്പമാണ് ഐ എന്‍ ടി യു സി നിലകൊണ്ടിട്ടുള്ളത്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെണ് ഐ എൻ ടി യു സി ജില്ലാ നേതാക്കളുടെ നിലപാട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല. അതിനാല്‍ കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. കോണ്‍ഗ്രസ് അനുഭാവികള്‍ ഐ എൻ ടി യു സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നെയുള്ളൂ' എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ആങ്കര്‍ വിനു വി ജോണ്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ സംസാരിക്കുമ്പോഴായിരുന്നു വി ഡി സതീശന്‍ ഐ എൻ ടി യു സിയെ തള്ളി പറഞ്ഞത്.