കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അഭ്യന്തര പ്രശ്നങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിഴുപ്പലക്കി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിന് ഇനി സാധിക്കില്ലെന്നും ഒരു വിഭാഗം സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയുടെ ആദര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് പകരം തങ്ങള്‍ക്ക് ഇഷ്ടമുള്ള നേതാക്കള്‍ക്ക് അധികാരം കൊടുത്തില്ലെങ്കില്‍ മറ്റ് നേതാക്കളെ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ഒരു വിഭാഗം ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മാധ്യമം വലിയൊരു ആയുധമാണ്. അതിനെ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഉപയോഗിക്കുന്നതിന് പകരം ചിലര്‍ നിക്ഷിപ്ത താത്പര്യം നേടിയെടുക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ഇവര്‍ സ്വന്തം നേതാക്കന്മാരെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്ന ചില അഞ്ചാം പത്തികൾ ഇപ്പോഴും പാർട്ടിക്കകത്ത് ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അച്ചടക്ക സമിതി ചെയർമാൻ എന്ന നിലയിൽ നോക്കുകുത്തിയായി മാറില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോൺഗ്രസും ഐ. എൻ. ടി. യു. സിയും തമ്മിൽ പോര് മൂർച്ഛിക്കുന്നതിനും നേതാക്കൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപം തുടരുന്നതിനും ഇടയിലാണ് തിരുവഞ്ചൂരിന്‍റെ പ്രതികരണം. ഐ. എൻ. ടി. യു. സി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് കോണ്‍ഗ്രസും ഐ. എൻ. ടി. യു. സിയും തമ്മില്‍ പ്രശ്നം ആരംഭിച്ചത്. വി ഡി സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്നാണ് ഐ. എൻ. ടി. യു. സിയുടെ ജില്ലാ നേതാക്കള്‍ ആവശ്യപ്പെടുന്നത്.