എറണാകുളം: മൂവാറ്റുപുഴയില്‍ കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ വായ്പാ കുടിശിക തിരിച്ചടച്ച് സിഐടിയു. കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനിലുള്ള പ്രവര്‍ത്തകരാണ് കുടിശിക തിരിച്ചടച്ചതെന്ന് ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചു. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനെ തുടര്‍ന്നാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് നീങ്ങിയത്. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുകയാണെന്നും ബാങ്കുമായി സംസാരിച്ച് തുക തിരിച്ചടച്ച് വീടിന്റെ ആധാരം വാങ്ങി കുട്ടികള്‍ക്ക് കൈമാറുമെന്നും മാത്യൂ കുഴല്‍നാടന്‍ എം എല്‍ എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിലെ സി ഐ ടി യു പ്രവര്‍ത്തകര്‍ കുടിശിക തുക അടച്ച് തീര്‍ത്തത്.
അജേഷ് മുവാറ്റുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയാണ് ലോണ്‍ എടുത്തിരുന്നത്. എന്നാല്‍ രോഗബാധിതനായതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം ഒരുലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് അജേഷ് ബാങ്കിന് തിരിച്ചടയ്ക്കാനുണ്ടായിരുന്നത്. അജേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർഡ് ആകുന്നത് വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ഇത് അനുവദിച്ചില്ല. തുടര്‍ന്ന് കുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മാത്യു കുഴല്‍നാടന്‍ എം എല്‍ എയും നാട്ടുകാരും ചേര്‍ന്ന് വീടിന്റെ പൂട്ടുപൊളിച്ച് കുട്ടികളെ അകത്തുകയറ്റുകയായിരുന്നു. തുടര്‍ന്നാണ് ബാധ്യത ഏറ്റെടുക്കുന്നതായി എം എല്‍ എ അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എം എല്‍ എയുടെ ഈ നടപടിക്കെതിരെ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കല്‍ രംഗത്തെത്തിയിരുന്നു. വിഷയം സമാധാനപരമായി കൈകാര്യം ചെയ്യണമായിരുന്നുവെന്നും ബാങ്ക് അധികാരികളുമായി എം എല്‍ എ സംസാരിച്ചിരുന്നെങ്കില്‍ പ്രശനം ഇങ്ങനെയാകില്ലായിരുന്നുവെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞിരുന്നു. അതേസമയം, എറണാകുളത്ത് കുട്ടികളെ പുറത്താക്കി ജപ്തി നടത്തിയ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിനോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ടെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. അര്‍ബന്‍ ബാങ്ക് റിസര്‍വ് ബാങ്കിന് കീഴിലാണ്. താമസിക്കാൻ ഇടമില്ലാതെ ആരെയും ജപ്തി ചെയ്ത് ഇറക്കിവിടാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.