ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അതിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയം ഭയപ്പെടുത്തുന്നുണ്ടെന്നും ചെറുത്തുനിൽപ്പുപോലും കടുപ്പമേറി വരികയാണെന്നും പാർലമെൻറി പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞു. പാര്‍ട്ടിയെ ശാക്തികരിക്കാന്‍ കുറെ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതെല്ലാം നടപ്പിലാക്കാന്‍ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ എല്ലാ മേഖലകളിലും ഐക്യം ആവശ്യമാണ്. പാര്‍ട്ടി പുനരുജ്ജീവിക്കണമെന്ന് അണികള്‍ ആവശ്യപ്പെടുന്നുണ്ട്. വരാനിരിക്കുന്ന മാസങ്ങളിലും തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ട്. ആ പശ്ചാത്തലത്തിൽ വളരെ വേഗത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വസ്തുതകളെ വളച്ചൊടിച്ചും ഭിന്നിപ്പിച്ചും ഭരിക്കുന്ന നയമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി അവര്‍ സ്വീകരിച്ച് വരുന്ന രീതിയാണിത്. അതിനെ മറികടന്ന് രാജ്യത്തെ രക്ഷിക്കാന്‍ അടിത്തട്ട് മുതലുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. സോണിയാ ഗാന്ധി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനെക്കള്‍ വലിയ പരാജയമാണ് നേരിട്ടത്. ഗോവ, പഞ്ചാബ്, ഉത്തര്‍പ്രദേശ് മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എവിടെയും അധികാരത്തില്‍ എത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കവുമായി സോണിയ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, കോൺഗ്രസ് അംഗത്വ വിതരണ ക്യാമ്പയിൻ 15 ദിവസം കൂടി നീട്ടിയെന്ന് എ ഐ സി സി അറിയിച്ചു. വിവിധ സംസ്ഥാന ഘടകങ്ങളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ നടപടി സംഘടനാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എ ഐ സി സി അറിയിച്ചു.