കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഹൈക്കോടതി നോട്ടീസ്. ഇരയുടെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചതിന് ശേഷമാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഫ്രാങ്കോയെ വെറുതെ വിട്ട വിചാരണ കോടതിയുടെ നടപടി റദ്ദാക്കണമെന്നാണ് ഇരയുടെ ആവശ്യം. പ്രോസിക്യൂഷന്‍ ഹാജരാക്കിയ പല തെളിവുകളും വിചാരണ കോടതി പരിഗണിച്ചില്ലെന്നും ഇരയുടെ ഹര്‍ജിയില്‍ പറയുന്നു. ഉന്നത അധികാരത്തില്‍ ഇരിക്കുന്ന ആള്‍ എന്നനിലയില്‍ ഫ്രാങ്കോ തന്നെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. തന്‍റെ മൊഴിയില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണ്. ജലന്ധർ രൂപതയുടെ കീഴിലുള്ള കോൺവെൻറിൽ വെച്ചാണ് 13 തവണ ചൂഷണം ചെയ്യപ്പെട്ടത്. അതിക്രമത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് മദര്‍ സുപ്പീരിയര്‍ സ്ഥാനത്ത് നിന്നും തന്നെ നീക്കം ചെയ്തെന്നും പരാതിക്കാരി ഹര്‍ജിയില്‍ ഉന്നയിക്കുന്നു.
വിചാരണ കോടതി ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. വിചാരണക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ഡിജിപിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 105 ദിവസം നീണ്ടുനിന്ന വിസ്താരത്തിനൊടുവില്‍ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് കേസില്‍ വിധി പറഞ്ഞത്. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നാണ് കേസ്.