പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം എന്ന് ചെറിയാന്‍ ഫിലിപ്പ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ. വി. തോമസ് ആ തട്ടിപ്പില്‍ കുടുങ്ങരുതെന്നും അടുത്തിടെ കോണ്‍ഗ്രസില്‍ തിരികെയെത്തിയ ചെറിയാന്‍ ഫിലിപ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഹൈക്കമാന്‍ഡ് വിലക്കിയിട്ടും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് കെ. വി. തോമസ്. അതു സംബന്ധിച്ച് തീരുമാനം നാളെ കൈക്കൊള്ളുമെന്നാണ് കെ.വി. തോമസ് ഏറ്റവും ഒടുവിൽ പറഞ്ഞത്.
ചെറിയാന്‍ ഫിലിപ്പ് പറയുന്നു:
പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സി പി എം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി. തോമസിന് സി പി എം ന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.
അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സെമിനാറില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം കര്‍ശനമായി പറയുമ്പോഴും പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് പറയാതെ സസ്പെന്‍സ് നിലനിര്‍ത്തുകയാണ് കെ. വി. തോമസ്. പങ്കെടുത്താല്‍ നടപടി ഉറപ്പാണെന്ന് കെ. വി. തോമസിന് അറിയാമെങ്കിലും തഴയപ്പെട്ട് നില്‍ക്കുന്നതിനെക്കാള്‍ നല്ലത് പുറത്തു പോകുന്നതാണെന്ന ചിന്തയിലാണ് അദ്ദേഹം. മത്സരിക്കാന്‍ ആഗ്രഹിച്ചിട്ടും നിയമസഭാ തിരുഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനു പുറമേ രാജ്യസഭാ തിരഞ്ഞെടുപ്പിലും പരിഗണിക്കാതെ വന്നതോടെ തന്നെ പാര്‍ട്ടി തഴയുകയും അപമാനിക്കുകയുമാണെന്നും ആരോപിച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനു ക്ഷണം ലഭിച്ചത്.
നേരത്തേ, പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ശശി തരൂര്‍ എം.പി, ഐ.എന്‍.ടി.യു.സി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അനുമതി നിഷേധിച്ചതോടെ ഇരുവരും പങ്കെടുക്കില്ലെന്ന് അറിയിക്കുകയായിരുന്നു. പാര്‍ട്ടി തീരുമാനം ലംഘിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.