തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി മോട്ടര്‍ വാഹന ഡിപ്പാര്‍ട്ട്മെന്‍റ്. പുതിയ എ ഐ ക്യാമറകള്‍ വിവിധ സ്ഥലങ്ങളില്‍ മാറ്റി സ്ഥാപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവഴി റോഡിലെ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് മോട്ടര്‍ വാഹന ഡിപ്പാര്‍ട്ട്മെന്‍റ് കണക്കുകൂട്ടുന്നത്. കേബിളുകള്‍ക്കു പകരം മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് ഇവ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോര്‍ജം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
മാറ്റി സ്ഥാപിക്കാന്‍ കഴിയുന്ന തൂണുകളിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ എപ്പോഴും ഒരേ സ്ഥലത്ത് അവയെ കാണാന്‍ കഴിയില്ല. അതുകൊണ്ട് ക്യാമറകളുടെ സ്ഥാനം നോക്കി വെച്ച് പിഴയില്‍ നിന്നും രക്ഷപ്പെടുകയെന്നത് ഇനി മുതല്‍ എളുപ്പമാകില്ല. ഗതാഗത ക്രമീകരണങ്ങള്‍ക്ക് അനുസരിച്ചും അപകടമേഖലകള്‍ മാറുന്നത് അനുസരിച്ച് ക്യാമറകളും മാറിക്കൊണ്ടിരിക്കും. എ ഐ ക്യാമറകള്‍ കണ്ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പൊള്‍ നടന്നുകൊണ്ടിരിക്കുന്നത്. പണി പൂര്‍ത്തിയാല്‍ കഴിഞ്ഞാല്‍ 'ബ്ലാക്ക് സ്പോട്ട്' കേന്ദ്രീകരിച്ച് ക്യാമറകള്‍ മാറ്റി സ്ഥാപിക്കാന്‍ സാധിക്കും. 200 മീറ്റര്‍ ദൂരപരിധിയില്‍ നടക്കുന്ന നിയമ ലംഘനങ്ങള്‍ പോലും ക്യാമറ കണ്ടെത്തും. ഈ വിവരം കണ്ട്രോള്‍ റൂമിലേക്ക് എത്തുകയും പിഴ തുക പോസ്റ്റലായി വീട്ടില്‍ എത്തുകയും ചെയ്യും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക, ബൈക്കില്‍ 2 പേരിലധികം യാത്ര ചെയ്യുക, ഹെല്‍മറ്റ് ധരിക്കാതെയിരിക്കുക, വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നിവയെല്ലാം കണ്ടുപിടിക്കാന്‍ വേറെ ക്യാമറകളും മോട്ടര്‍ വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. പെര്‍മിറ്റ്, ഇന്‍ഷൂറന്‍സ്, എന്നിവ പുതുക്കാത്ത വാഹനങ്ങളെയും ക്യാമറ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്യും. സേഫ് കേരള മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റിനാണ് ഇവയുടെ നിരീക്ഷണച്ചുമതല. നിലവില്‍, അമിത സ്പീഡ് കണ്ടുപിടിക്കാന്‍, കെല്‍ട്രോണിന്റെ സഹായത്തോടെ മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകളും പോലീസിന്റെ നിരീക്ഷണ ക്യാമറകളും മാത്രമാണുള്ളത്. പുതിയ എ ഐ ക്യാമറകള്‍ വരുന്നതോടെ റോഡ് നിയമ ലംഘനങ്ങള്‍ കുറയുമെന്നാണ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.