കെഎസ്ആർടിസിയുടെ ചങ്ങനാശ്ശേരി - വേളാങ്കണ്ണി സർവീസ് സൂപ്പർ എക്സ്പ്രസ് ആയി നിലനിർത്താന്‍ തീരുമാനം. കെ സ്വിഫ്റ്റ് ബസ് ഈ റൂട്ടില്‍ ഓടിക്കാന്‍ തീരുമാനിച്ചതോടെ സാധാരണ സര്‍വീസ് നടത്തുന്ന സൂപ്പർ എക്സ്പ്രസ് ബസിനെ ഈ റൂട്ടില്‍ നിന്നും പിന്‍വലിക്കുവാന്‍ തീരുമാനിച്ചിരുന്നു. അന്തർ സംസ്ഥാന സർവീസ് സൂപ്പർ ഡീലക്സ് ആയി ഉയർത്തുന്നതിന് വേണ്ടിയായിരുന്നു നീക്കം. എന്നാല്‍ സൂപ്പർ എക്സ്പ്രസ് ബസ് സര്‍വ്വീസ് നിര്‍ത്തുന്നുവെന്ന വാര്‍ത്ത പരന്നതോടെ ഡ്രൈവർ പൊന്നുക്കുട്ടന്‍റെയടക്കം വികാരനിര്‍ഭര ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. കൂടാതെ, ഈ സർവീസിനെ സ്ഥിരമായി ആശ്രയിക്കുന്ന ധാരാളം യാത്രക്കാരും ജീവനക്കാരും സൂപ്പര്‍ എക്സ്പ്രസ് സര്‍വ്വീസ് അവസാനിപ്പിക്കരുത് എന്ന അപേക്ഷയുമായി രംഗത്തുവരികയും ചെയ്തു. അതോടെയാണ് തീരുമാനം പുനപരിശോധിക്കാന്‍ കെഎസ്ആർടിസി തയ്യാറായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന സൂപ്പര്‍ക്ലാസ് ബസുകള്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാറ്റണമെന്നാണ് നിയമം. ബസുകളുടെ എണ്ണക്കുറവ് മൂലം ഇത് ഏഴ് വര്‍ഷമായി ഉയര്‍ത്തിയിരുന്നു. പിന്നെയും ബസുകളുടെ എണ്ണം കുറവാണെന്ന് കണ്ടതോടെ 704 ബസുകളുടെ കാലാവധി ഒമ്പത് വര്‍ഷമായി കൂട്ടിയിരുന്നു. ഇത്തരത്തിൽ പ്രാധാന്യം നൽകിയാണ് 5 വർഷവും 3 മാസവും പഴക്കമുള്ള ചങ്ങനാശ്ശേരി- വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസ് ബസ് സർവീസ് ഡീലക്സ് ആയി അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചത്. ബസ് സഞ്ചരിക്കുന്ന ദൂരം, അന്തർസംസ്ഥാന സർവീസ്, കാലപഴക്കം, സർവീസിന്റെ പ്രാധാന്യം എന്നിവ പരിഗണിച്ചാണ് പഴയ ബസുകൾക്ക് പകരം കെഎസ്ആർടിസി - സ്വിഫ്റ്റിന്റെ പുതിയ ബസുകൾ നൽകുന്നത്.
സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിൻ്റെ തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് തുടക്കമായത്. ഏപ്രിൽ 11 മുതലാണ് കെ സ്വിഫ്റ്റ് ദീർഘദൂര സർവീസുകൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ മൂകാംബിക, ചെന്നൈ, ബംഗളുരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. അതേസമയം, സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന പല ബസുകളും അപകടത്തില്‍പെടുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി സംശയിക്കുന്നു. ദീര്‍ഘദൂര സര്‍വ്വീസുകളിലെ ആധിപത്യം നഷ്ടപ്പെടുമെന്ന സ്വകാര്യ ലോബിയുടെ ആശങ്കയാണിതിന് പിന്നിലെന്നാണ് സംശയം. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.