കോടഞ്ചേരിയില്‍ ലൗവ് ജിഹാദ് ആരോപണത്തെ തുടര്‍ന്ന് ഉടലെടുത്ത വിഭാഗീയത തണുപ്പിക്കാന്‍ കോണ്‍ഗ്രസ് ഇടപെടുന്നു. ജോയ്സ്ന ജോസഫിന്‍റെ വീട് കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചേക്കും. കഴിഞ്ഞ ദിവസം വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിയിരുന്നു. പ്രദേശത്ത് സിപിഎം വര്‍ഗീയ വിഭാഗീയത സൃഷ്ടിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നിലപാട്. മിശ്ര വിവാഹത്തില്‍ ജോയ്‌സനയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളെ ചതിച്ചുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. എന്നാല്‍ തന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ മതം മാറാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് ജോയ്‌സന കോടതിയില്‍ നേരിട്ടെത്തി പറഞ്ഞു.
അതോടെ കന്യാസ്ത്രീകളടക്കം കോടഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും സിപിഎം നേതാവും മുന്‍ എം എല്‍ എയുമായ ജോർജ് എം തോമസ് സംഭവത്തില്‍ ലൗവ് ജിഹാദ് ആരോപിച്ച് രംഗത്തു വരികയും ചെയ്തു. പ്രദേശത്തെ സൌഹാര്‍ദപരമായ സാമൂഹ്യജീവിതത്തിന് മങ്ങലേല്‍പ്പിച്ച പ്രസ്താവനയായിരുന്നു അതെന്നും മുറിവുണക്കാന്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും ജില്ലാ നേതൃത്വം അറിയിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ആഴ്ചയാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കൂടാതെ, ജോയ്സനയെ കണ്ടെത്താൻ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ദമ്പതികൾ കോടതിയിൽ ഹാജരായി. മാതപിതാക്കൾക്കൊപ്പം പോകാൻ ആഗ്രഹമില്ലെന്ന് ജോയ്സന വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ദമ്പതികളെ വിട്ടയക്കുകയായിരുന്നു.