കേരളത്തിലാകെ വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്പീക്കര്‍ എം. ബി. രാജേഷ്. ആലപ്പുഴയിൽ അതിനുളള ശ്രമം ഉണ്ടായി. എന്നാൽ വിജയിച്ചില്ല. അപ്പോൾ അടുത്ത കേന്ദ്രം തെരഞ്ഞെടുക്കുകയാണ്. പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. മുഖാമുഖം നിൽക്കുന്നത് തീവ്രവാദ സ്വഭാവമുളള രണ്ട് വർഗീയ ശക്തികളാണ്. കൊല്ലാനും കൊല്ലപ്പെടുവാനും മനസുളള സംഘങ്ങളെ അവർ വാർത്തെടുക്കുകയാണ്' എന്നും സ്പീക്കർ പറഞ്ഞു.
സ്പീക്കര്‍ പറഞ്ഞത്:
കേരളത്തിൽ സംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് പാലക്കാട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങൾ. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീഷം അട്ടിമറിക്കാനാണ് ശ്രമം. ആലപ്പുഴയിൽ ആ ശ്രമം നടത്തി പരാജയപ്പെട്ടപ്പോൾ മറ്റൊരു സ്ഥലം തെരഞ്ഞെടുത്തിരിക്കയാണ്.
വ്യാപകമായി സംഘർഷമുണ്ടാക്കാനുള്ള നീക്കമാണിത്. ഇതിനു പിന്നിൽ തീവ്രവാദ സ്വഭാവമുള്ള വർഗീയ ശക്തികളാണ്. വർഗീയ വിഭജനം സൃഷ്ടിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. മറ്റെല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ട് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാതെ വന്നപ്പോൾ, വർഗീയ വിഭജനം തീവ്രമാക്കി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ്. ഇവർ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. കൊല്ലാനും മരിക്കാനും തയാറുള്ള സംഘങ്ങളെ പരിശീലനത്തിലൂടെ വാർത്തെടുത്തിരിക്കയാണ്. പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതോടൊപ്പം തന്നെ, സമാധാന കാംക്ഷികളായ ജനങ്ങൾ ഒന്നടങ്കം മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അടിത്തറയിൽ ഉറച്ചു നിന്നുകൊണ്ട് ഇവരെ ഒറ്റപ്പെടുത്താൻ രംഗത്തിറങ്ങണം.
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാന്‍, ബിജെപി ഒബിസി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരെ അക്രമിസംഘങ്ങള്‍ മാരകമായി വെട്ടിക്കൊലപ്പെടുത്തിയത് ഡിസംബര്‍ 20 നാണ്. അതിനുശേഷം സമാനമായ രീതിയിലാണ് പാലക്കാട്ട് 24 മണിക്കൂറിനിടെ ഇരട്ടകൊലപാതകം അരങ്ങേറിയിരിക്കുന്നത്. പാലക്കാട് മേലാമുറിയില്‍ വെച്ച് ആര്‍ എസ് എസ് നേതാവിനെയാണ് ഏറ്റവുമോടുവില്‍ വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നത്. ആര്‍ എസ് എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖാണ് ശ്രീനിവാസന്‍. ശ്രീനിവാസനെ അഞ്ചുപേര്‍ ചേര്‍ന്ന് വെട്ടിയത്.
എലപ്പുള്ളിയില്‍ വെട്ടേറ്റുകൊല്ലപ്പെട്ട എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും മുന്‍പാണ് മേലാമുറിയില്‍ ദാരുണമായ കൊലപ്പെപാതകം നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് വേട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്.