തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കില്ല. രാഷ്ട്രീയ പദവികളില്‍ നിന്നെല്ലാം നീക്കം ചെയ്യണമെന്നാണ് എ ഐ സി സിയോട് കേരളാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും എഐസിസി അംഗത്വത്തിൽ നിന്നും ഒഴിവാക്കാനാണ് അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം. കൂടാതെ തെറ്റ് ഇനിയും ആവര്‍ത്തിക്കരുതെന്ന് താക്കീത് ചെയ്യാനും സമിതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. അച്ചടക്ക സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറും. അന്തിമ തീരുമാനം കൈകൊള്ളേണ്ടത് സോണിയ ഗാന്ധിയാണ്. അച്ചടക്കം ലംഘിച്ച സുനിൽ ജാക്കറിന് രണ്ട് വർഷം സസ്പെൻഷനും അച്ചടക്ക സമിതി ശുപാർശ ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, നേരിൽ ഹാജരായി വിശദീകരണം നൽകാൻ അവസരം തരണമെന്ന കെ വി തോമസിന്റെ ആവശ്യം എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. ഇന്ന് രാവിലെ 11. 30 നായിരുന്നു യോഗം ചേര്‍ന്നത്. താരീഖ് അൻവർ, ജി പരമേശ്വര, ജെ.പി അഗർവാള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. സിപിഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുള്ളതും കെ.വി തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് അച്ചടക്ക സമിതിയുടെ വിലയിരുത്തല്‍. അതേസമയം, തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധിക്കില്ലെന്ന് കെ വി തോമസ് ആവര്‍ത്തിച്ച് പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.