കൊവിഡ്-19 വ്യാപനം തടയുന്നതിനായി '5-ടി' പദ്ധതി പ്രഖ്യപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ടെസ്റ്റിങ്, ട്രെയിസിങ്, ട്രീറ്റ്‌മെന്റ്, ടീംവര്‍ക്ക്, ട്രാക്കിങ് എന്നതിനെയാണ് '5-ടി' എന്ന് വിളിക്കുന്നത്. വലിയ തോതില്‍ പരിശോധന നടത്തിയതിലൂടെ ദക്ഷിണ കൊറിയ ഓരോ വ്യക്തിയെയും തിരിച്ചറിഞ്ഞു. അതിനാല്‍ ദക്ഷിണ കൊറിയയിലേതുപോലെ ഞങ്ങളും വലിയ തോതില്‍ ജനങ്ങള്‍ക്കിടയില്‍ പരിശോധന വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് കെജ്രിവാള്‍ പറഞ്ഞു.
ഐ.സി.എം.ആറിന്റെ നിര്‍ദേശം അനുസരിച്ച് കൊറോണയുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ റാപിഡ് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു കഴിഞ്ഞു. പരിശോധന കിറ്റുകളുടെ ക്ഷാമം സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി മാറി. 50,000കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തത് എത്തി തുടങ്ങി. ഏകദേശം 30,000 ത്തോളം രോഗബാധിതരുണ്ടെന്ന നിഗമനത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ആശുപത്രികളിലായി 2950 ബെഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ 525 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗബാധ സ്ഥിരീകരിച്ചത്.
ട്രെയിസിങ്ങിന്റെ ഭാഗമായുള്ള നടപടികളും ഡൽഹിയിൽ നടപ്പാക്കി തുടങ്ങിയതായി കെജ്രിവാൾ പറഞ്ഞു. ഇതിനായി പോലീസിന്റെ സഹായവും തേടും. സ്വയം ക്വാറന്റൈനില്‍ കഴിയുന്ന 27,702 പേരുടെ ഫോണ്‍ നമ്പറുകള്‍ പോലീസിന് നല്‍കും. അവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനാണിത്. മര്‍ക്കസില്‍ പങ്കെടുത്ത 2000 പേരുടെ നമ്പര്‍ പോലീസിന് കൈമാറും. ഡല്‍ഹിയില്‍ ഇതുവരെ 240 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കെജ്രിവാള്‍ അറിയിച്ചു.