കൊച്ചി: നടനും നിര്‍മ്മാതവുമായ വിജയ് ബാബുവിനെതിരെ വിമര്‍ശനവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സി സി. വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നല്‍കിയതിന് പിന്നാലെ മറ്റൊരു യുവതിയും ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡബ്ല്യൂ സി സിയുടെ പ്രതികരണം. പുതിയ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതിനാൽ നടി പീഡന പരാതി ഉയർത്തി, വിവാഹിതനായ തൻ്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നു എന്നുകാണിച്ച് വിജയ് ബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അതേ സന്ദർഭത്തിലാണ് കുറച്ചു മണിക്കൂർ മാത്രം പരിചയമുള്ള ഒരു പെൺകുട്ടിയോട് അയാൾ നടത്തിയ ലൈംഗിക ശ്രമം പുറത്തു വരുന്നതെന്നും ഡബ്ല്യൂ സി സി പറഞ്ഞു. വിജയ് ബാബുവില്‍ ഒളിഞ്ഞിരിക്കുന്ന പീഡന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് ആവശ്യമെന്ന് ഡബ്ല്യൂ സി സി ചോദിച്ചു.
വിജയ് ബാബുവിനെതിരെ നിയമപരമായി മുന്നോട്ടു പോയ ഇരയുടെ പേര് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത് മുതൽ, സോഷ്യൽ മീഡിയയിൽ അവൾ അപമാനിക്കപ്പെടുകയാണ്. സ്ത്രീകൾക്കു നേരെ അവർ ആഗ്രഹിക്കാത്ത രീതിയിയുള്ള ലൈംഗിക ത്വരയുള്ള, ശാരീരികമോ, വാചികമോ, ആംഗികമോ ആയ ഏതൊരു ശ്രമവും പീഡന പരിധിയില്‍ ഉൾപ്പെടുമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇത്തരത്തിൽ സോഷ്യൽ മീഡിയകളിലും മറ്റു പൊതുയിടങ്ങളിലും ഇരയെ അപമാനിക്കുന്നത്, ഇതേ നിയമത്തിനു കീഴിൽ ശിക്ഷാർഹമാണ്. നിശ്ശബ്ദത മുറിച്ച് സ്ത്രീകൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും ഡ ബ്ല്യൂ സി സി കൂട്ടിച്ചേര്‍ത്തു. ലൈംഗീക അതിക്രമ പരാതിയുന്നയിച്ച അവള്‍ക്കൊപ്പമെന്നാണ് ഡബ്ല്യൂ സി സി ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മലയാള താര സംഘടനയായ എ എം എം എ വിജയ് ബാബുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. കുറ്റാരോപിതനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കുമെന്നാണ് സൂചന. വിജയ് ബാബു നല്‍കുന്ന വിശദീകരണവും എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടര്‍ന്നായിരിക്കും നടപടികളിലേക്ക് കടക്കുക. വിജയ് ബാബു എ എം എം എയുടെ എക്സിക്യുട്ടീവ് അംഗമാണ്.